• Mon. Feb 2nd, 2026

24×7 Live News

Apdin News

സിന്ധു നദീജല കരാർ: ആർബിട്രേഷൻ കോടതി ഉത്തരവ് അവജ്ഞയോടെ തള്ളി ഇന്ത്യ, വാദത്തിൽ പങ്കെടുക്കാനോ രേഖകൾ ഹാജരാക്കാനോ തയ്യാറല്ല

Byadmin

Feb 2, 2026



ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഹേഗിലെ ആർബിട്രേഷൻ കോടതി (CoA) പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യ പൂർണ്ണമായും തള്ളി. കോടതിയുടെ നടപടികൾക്ക് നിയമസാധുതയില്ലെന്നും അതിനാൽ വാദങ്ങളിൽ പങ്കെടുക്കാനോ രേഖകൾ ഹാജരാക്കാനോ തയ്യാറല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2025 ഏപ്രിൽ 22-ന് പഹൽഗാമിൽ പാകിസ്താൻ ഭീകരർ നടത്തിയ ആക്രമണത്തെത്തുടർന്ന് ഏപ്രിൽ 23-നാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച് ഉത്തരവിട്ടത്  പാകിസ്താന്റെ കാർഷിക മേഖലയുടെ നിലനിൽപ്പ് സിന്ധു നദിയിലെ ജലത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

നിലവിൽ അവിടുത്തെ പ്രധാന ജലസംഭരണികളായ തർബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് രാജ്യത്തെ വലിയൊരു കൃഷിനാശത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിക്കുമെന്ന ആശങ്ക ശക്തമാണ്. ഇന്ത്യയുടെ കർക്കശ നിലപാട് പാകിസ്താന് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇതിനെത്തുടർന്നുള്ള പാകിസ്താന്റെ പരാതിയിൽ കോടതി തുടരുന്ന നടപടികൾ കരാർ ലംഘനമാണെന്നാണ് ഇന്ത്യയുടെ നിലപാട്.കിഷൻഗംഗ, ബഗ്ലിഹാർ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകൾ ഹാജരാക്കാനുള്ള കോടതി നിർദ്ദേശം ഇന്ത്യ നിരസിച്ചു.

സ്വതന്ത്ര വിദഗ്‌ദ്ധനെ നിയോഗിച്ച് പരിഹരിക്കേണ്ട സാങ്കേതിക തർക്കങ്ങളിൽ ആർബിട്രേഷൻ കോടതി ഇടപെടുന്നത് കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഫെബ്രുവരി 2, 3 തീയതികളിൽ കോടതി നിശ്ചയിച്ചിട്ടുള്ള വാദം കേൾക്കലിൽ ഇന്ത്യ പങ്കെടുക്കില്ല. ഇന്ത്യയുടെ അഭാവത്തിൽ ഏകപക്ഷീയമായി മുന്നോട്ട് പോകാനാണ് കോടതിയുടെ നീക്കം. 2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന്, പാകിസ്താനുമായുള്ള ജലസഹകരണം ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് മാറ്റാതെ ചർച്ചകൾക്കില്ലെന്ന ഉറച്ച സന്ദേശമാണ് ഇന്ത്യ നൽകുന്നത്.

 

 

By admin