• Tue. Jan 27th, 2026

24×7 Live News

Apdin News

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Byadmin

Jan 27, 2026



തിരുവനന്തപുരം: മണ്ണ് കടത്തുകാരില്‍ നിന്നും സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു രണ്ട് മാസം പിന്നിട്ടിട്ടും ആരോപണ വിധേയര്‍ക്കെതിരെ നടപടിയില്ല. കിളിമാനൂര്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവമാണ് ഈ ഫോണ്‍ സംഭാഷണം. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സിപിഎം നേതൃത്വം തയ്യാറാകുന്നില്ല. ഇതിനെതിരെ അണികള്‍ക്കിടയില്‍ നിന്നു പോലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കിളിമാനൂരില്‍ മണ്ണ് കടുത്തുകാരനില്‍ നിന്നും സിപിഎം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി അംഗം ആര്‍. കെ. ബൈജുവും അന്നത്തെ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലിലും കൈക്കൂലി ആവശ്യപ്പെടുന്നത്. കരാറുകാരനായ വര്‍ക്കല പനയറ സ്വദേശി ശൈലേഷില്‍ നിന്നാണ് സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കി കൈക്കൂലി ആവശ്യപ്പെട്ടത്.

സംസ്ഥാന പാതയില്‍ കിളിമാനൂര്‍ മണലേത്ത് പച്ചക്ക് സമീപത്ത് നിന്നുമാണ് നിയമാനുസരണം അനുമതി വാങ്ങി ശൈലേഷ് മണ്ണെടുത്തത്. മണ്ണെടുക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ സിപിഎം നേതാക്കള്‍ പണത്തിനായി ശൈലേഷിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് 10,000 രൂപയുമായി എത്തിയ ശൈലേഷില്‍ നിന്നും തുക കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല. കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 25,000 രൂപ നല്‍കിയെങ്കിലും അതും സ്വീകരിച്ചില്ല. വീണ്ടും കൂടുതല്‍ പണവുമായി കിളിമാനൂരിലെ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ വച്ച് സംസാരിക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടി ഓഫീസിന് സമീപത്തുള്ള ബേക്കറിയില്‍ ഇരുന്നാണ് സംസാരിച്ചത്. പിന്നീട് നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.

പണം നല്‍കാത്തതിനാല്‍ തുടര്‍ന്ന് മണ്ണിടിക്കാന്‍ സാധിച്ചില്ലെന്നുമാണ് ശൈലേഷ് പറയുന്നത്. ഇത് സംബന്ധിച്ച ഫോണ്‍ സംഭാഷണം പുറത്തു വിടുകയും ഉന്നതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവം കഴിഞ്ഞ് 2 മാസം പിന്നിടുമ്പോഴും സിപിഎം കിളിമാനൂര്‍ ഏര്യാ കമ്മിറ്റി സംഭവത്തില്‍ മൗനം പാലിക്കുകയാണ്. ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൈക്കൂലിക്കാര്‍ക്കൊപ്പമാണ് സിപിഎം എന്നാണ് ഉയരുന്ന പ്രധാന ആരോപണം. അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് കിളിമാനൂരില്‍ അരങ്ങേറുന്നതെന്നും ഈ സംഭവത്തിലും അതുപോലെ പാര്‍ട്ടി ഒരു നടപടിയും സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

By admin