തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.