കൊല്‍ക്കത്ത: ബംഗാളിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ മമതയുടെ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തൃണമൂല്‍ 15 വര്‍ഷം മുമ്പ് ബംഗാളില്‍ അധികാരത്തില്‍ വന്നതിനുശേഷം സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. എല്ലാ ദിവസവും ബലാത്സംഗങ്ങളുടെയും കൂട്ടബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ വരുന്നു. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ആശുപത്രിയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും, കാംദുനിയില്‍ 20 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും ഉള്‍പ്പെടെ നിരവധി ലൈംഗികാതിക്രമ കേസുകള്‍ ഇക്കാലയളവിലുണ്ടായതാണ്. ഭൂരിഭാഗം കേസുകളിലും തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ദയാരഹിതമായ സര്‍ക്കാര്‍ ഗുണ്ടകളെ സംരക്ഷിക്കുകയും പകരം പെണ്‍മക്കളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘മാ മതി മാനുഷ്’ എന്ന സ്വന്തം മുദ്രാവാക്യത്തെ മമത ബാനര്‍ജി വഞ്ചിച്ചു. അതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ പാലിക്കപ്പെട്ടിട്ടില്ല. പീഡനകേസുകളിലെ പ്രതികള്‍ക്കും ഗുണ്ടകള്‍ക്കും അഴിമതിക്കാര്‍ക്കും സംരക്ഷണം നല്‍കാനാണ് മമത ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ജൂണ്‍ നാലിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലെ ഓരോ ഗുണ്ടയുടെയും, എല്ലാ പീഡകന്റെയും, എല്ലാ അഴിമതിക്കാരന്റെയും കണക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ എല്ലാ സ്ത്രീകളും തൃണമൂല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പില്‍ത്തന്നെ നമുക്ക് ഇതിന്റെ സൂചന ലഭിച്ചു. ഇത് ബിജെപിക്ക് അനുകൂലമായ ഫലം ലഭിക്കും. സംസ്ഥാനത്ത് വികസനവും സദ്ഭരണവും കൊണ്ടുവരിക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ആദ്യഘട്ട വോട്ടെടുപ്പില്‍ കണ്ടതുപോലെ അടുത്ത ഘട്ടത്തിലും പിന്തുണ നല്‍കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.