നർസിംഗപുർ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അജ്ഞാതൻ കടന്നു കളഞ്ഞു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെ ഒരു യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു.
സംഭവം നടക്കുമ്പോൾ താൻ ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജിസി ചൗരസ്യ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.