ടെൽ അവീവ്: 2023 ഒക്ടോബർ 7 മുതൽ 738 ദിവസങ്ങളായി ഹമാസിന്റെ തടവിലായിരുന്ന മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു. ആദ്യഘട്ടത്തിൽ 7 പേരും പിന്നീട് 13 പേരും അടങ്ങുന്ന സംഘങ്ങളെയാണ് ഹമാസ് റെഡ് ക്രോസ് വഴി മോചിപ്പിച്ചത്. ഇസ്രയേൽ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മോചനം ലഭിച്ചവർ വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. ഇവരെ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇസ്രായേൽ സൈന്യത്തിന് റെഡ് ക്രോസ് കൈമാറും. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി, ഇസ്രായേൽ ഏകദേശം 2,000 പലസ്തീൻ തടവുകാരെ മോചിപ്പിക്കും. 2023 ഒക്ടോബർ 7 ലെ ആക്രമണങ്ങളിൽ ഹമാസും മറ്റ് പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും ഇസ്രായേലിൽ നിന്ന് ഗാസ മുനമ്പിലേക്ക് 251 പേരെ തട്ടിക്കൊണ്ടുപോയിരുന്നു.
ഹമാസ് തടവിൽ കൊല്ലപ്പെട്ട ബന്ദികളുടെ കൃത്യമായ എണ്ണം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. നോവ സംഗീതമേളയിൽ നിന്ന് തട്ടിക്കൊണ്ടുപോയവരിൽ ഉൾപ്പെട്ട നേപ്പാളി പൗരനായ ബിപിൻ ജോഷിയും ജീവിച്ചിരിക്കുന്ന ബന്ദികളുടെ കൂട്ടത്തിലില്ല. ഇത് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന ആശങ്ക ഉയർത്തുന്നു. ഔദ്യോഗിക ഐ.ഡി.എഫ് സ്രോതസ്സുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.