
ന്യൂദൽഹി: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ബുധനാഴ്ച പങ്കെടുത്തു. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയാണ് ജയ്ശങ്കറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഇന്ത്യാ ഗവൺമെന്റിനെയും ഇന്ത്യൻ ജനങ്ങളെയും പ്രതിനിധീകരിച്ചാണ് ജയ്ശങ്കർ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജയ്ശങ്കർ, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവും മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാനെ കണ്ടു. എന്നാൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനസിനെ ജയ്ശങ്കർ കണ്ടില്ല.
ജയ്ശങ്കറും ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തമ്മിൽ ധാക്കയിൽ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്ന് വിദേശ നയ വിദഗ്ധർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിന്റെ പിന്തുണക്കാരനായ യൂനുസ് ബംഗ്ലാദേശിൽ ആക്രമണങ്ങൾ നേരിടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു എന്നത് വാസ്തവമാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഈ നിലപാട് പരോക്ഷമായിട്ടുള്ള ഒരു സന്ദേശം തന്നെ നൽകിയിട്ടുണ്ട്. ബംഗ്ലാദേശിലെ പ്രധാന പാർട്ടിയായ ബിഎൻപിയുടെ നേതാവായ താരിഖ് റഹ്മാനുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയത് ധാക്കയ്‌ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.
ബിഎൻപി നേതാവ് താരിഖ് റഹ്മാൻ അടുത്തിടെ ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്ര സഖ്യകക്ഷികളിൽ നിന്ന് അകന്നു നിൽക്കുകയും ബംഗ്ലാദേശ് ആദ്യം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിലവിലെ ഇടക്കാല സംവിധാനത്തേക്കാൾ കൂടുതൽ സ്ഥിരതയുള്ളതും ഇന്ത്യാ വിരുദ്ധമല്ലാത്തതുമായ പങ്കാളിത്തം ബിഎൻപിക്ക് നൽകാൻ കഴിയുമോ എന്ന് ഇന്ത്യ വ്യക്തമായി ഉറ്റുനോക്കുകയാണ്.