
കൊച്ചി: ചാലിയാറിലെ വട്ടത്തൂര്‍ മുട്ടുങ്ങല്‍ കടവില്‍ 17 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍. പോലീസ് കണ്ടെത്തലില്‍ സംശയം ഉണ്ടെന്നും മകള്‍ ആത്മഹത്യചെയ്യില്ലെന്നുമാണു അമ്മയുടെ വാദം. മരിക്കുന്നതിനുമുമ്പ് കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായ മുറിവുകളെപ്പറ്റി വിശദമായി പോലീസ് അന്വേഷിച്ചിട്ടില്ല. നിരവധി കുട്ടികളെ പ്രതി സിദ്ധീഖ് പീഡിപ്പിച്ചതായും പരാതിയുണ്ടെങ്കിലും അവ അന്വേഷിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
അമ്മ ഹല്‍കിയ ഹര്‍ജിയെ എതിര്‍ക്കേണ്ടതില്ലെന്നാണു പോലീസിന്റെ തീരുമാനം. കേസില്‍ കരാട്ടെ അധ്യാപകനുമായ വി. സിദ്ദീഖ് അലിയെ (43) പോക്‌സോ നിയമപ്രകാരം വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി എട്ടോടെയാണു വീടിനു സമീപത്തെ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമണി മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം, അപരിചിതരായ രണ്ടുപേരെ കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം കണ്ടിരുന്നു.
പഠനത്തില്‍ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടിയെ കരാട്ടെ പരിശീലകന്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരേ പോക്‌സോ കേസ് നല്‍കാനിരിക്കെയാണു പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ ചാലിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി സിദ്ധീഖിനു പങ്കില്ലെന്നും ആത്മഹത്യയെന്നുമാണു ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍, പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു. കടുത്ത മനഃപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാന്‍ അവള്‍ തീരുമാനിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.
പ്രതി മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ടുപോക്‌സോ കേസുകളില്‍ പ്രതിയാണെന്നുമാണു മരിച്ച പെണ്‍കുട്ടിയുടെ സഹോദരിമാര്‍ വെളിപ്പെടുത്തിയത്. പീഡനത്തേക്കുറിച്ച് ഇയാളോടു ചോദിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞതായും സഹോദരിമാര്‍ പറഞ്ഞു. താന്‍ നേരിട്ട പീഡനങ്ങളേക്കുറിച്ചു പെണ്‍കുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫീസിലേക്കു പരാതി അയച്ചിരുന്നു. ഇതു കൊണ്ടോട്ടി പോലീസിനു കൈമാറിയതിനെ തുടര്‍ന്ന് അവര്‍ മൊഴിയെടുക്കാന്‍ വന്നെങ്കിലും പെണ്‍കുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നും പറയുന്നു. പത്താം ക്ലാസില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച പെണ്‍കുട്ടി, പ്ലസ് വണ്ണില്‍ പഠനം ഇടയ്ക്കു നിര്‍ത്തുകയായിരുന്നു.
റിലാക്‌സേഷനെന്നു പറഞ്ഞു പെണ്‍കുട്ടികളുടെ ദേഹത്ത് കയറികിടക്കുന്നതായിരുന്നു അയാളുടെ രീതി. കരാട്ടെ കഴിഞ്ഞാല്‍ അങ്ങനെ റിലാക്‌സ് ചെയ്യണമെന്നാണത്രേ അയാള്‍ പറഞ്ഞിരുന്നത്. മാറില്‍ തൊട്ടാലേ മാഷിനു മനസറിയാന്‍ പറ്റുകയുള്ളൂ. പള്‍സ് നോക്കണമെങ്കില്‍ സ്വകാര്യഭാഗത്തു തൊടണം. അതില്‍നിന്നു മാറിനിന്നാല്‍ കരാട്ടെ ക്ലാസില്‍ കുട്ടി ഒറ്റപ്പെടും. അതായിരുന്നു അവിടത്തെ അവസ്ഥയെന്നു പ്രതിയ്‌ക്കെതിരേ മറ്റു പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.