ഹൈദ്രാബാദ്: തെലങ്കാനയെ നടുക്കിയ ദുരഭിമാനകൊലയിൽ ശിക്ഷ വിധിച്ച് കോടതി. പ്രതികളിൽ ഒരാൾക്ക് വധശിക്ഷയും ശേഷിക്കുന്ന ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു. പെരുമല്ല പ്രണയ് കുമാർ എന്ന ദളിത് യുവാവിനെയാണ് ഭാര്യയുടെ പിതാവ് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയത്.
നൽഗൊണ്ടയിലെ പ്രത്യേക കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഗുണ്ടാസംഘത്തിൽപ്പെട്ട സുഭാഷ് ശർമ്മയെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. ഐപിസി സെക്ഷൻ 302, 120 ബി, 109, 1989, ഇന്ത്യൻ ആയുധ നിയമം1959 എന്നിവ പ്രകാരമാണ് ശിക്ഷ. 2018 സെപ്റ്റംബർ 14 നാണ് കൊലപാതകം നടന്നത്. അഞ്ച് മാസം ഗർഭിണിയായ ഭാര്യ അമൃത വർഷിണി, അമ്മ പ്രേമലത എന്നിവരോടൊപ്പം സ്വകാര്യ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് അമൃതയുടെ അച്ഛൻ മാരുതി റാവു ഏർപ്പെടുത്തിയ ക്വട്ടേഷൻ ഗുണ്ടകൾ പ്രണയിയുടെ ജീവനെടുത്തത്.
ജാതിയിൽ താണ യുവാവിനെ മകൾ വിവാഹം കഴിച്ചതിന്റെ പകയാണ് അമൃതയുടെ അച്ഛൻ മാരുതി റാവുവിനെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത്. കേസിൽ അമൃതയുടെ അച്ഛനും സഹോദരനും ഗുണ്ടകളുമടക്ക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മാരുതി റാവു അമൃതയെ ഫോൺ ചെയ്ത് ഗർഭം അലസിപ്പിച്ച് വീട്ടിലേക്ക് തിരികെച്ചെല്ലാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമൃത ഇതിന് വിസമ്മതിച്ചതിനെതുടർന്ന് മാരുതി റാവു പ്രണയിയെ കൊലപ്പെടുത്തിയത്.
ഭാര്യാപിതാവിന്റെ നിർദ്ദേശപ്രകാരമാണ് പ്രണയ് കൊല്ലപ്പെട്ടതെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. മാരുതി റാവു അറസ്റ്റിലായെങ്കിലും പിന്നീട് 2020 ൽ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തു. പ്രണയിയുടെ അകാലമരണത്തിൽ തളർന്നു പോയെങ്കിലും പ്രണയിയുടെ കുഞ്ഞിനെ താൻ പ്രസവിക്കുമെന്നും അവനെ ജാതിയില്ലാതെ വളർത്തുമെന്നും അന്ന് അമൃത പറഞ്ഞിരുന്നു. വിവാഹവാർഷിക ദിനത്തിൽ അമൃത് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. പ്രണയിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു അമൃതയുടെ താമസം.