
രാജ്യത്തെ പത്ത് പ്രമുഖ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഫെബ്രുവരി 12 വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഒഴികെയുള്ള സംയുക്ത തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാൽ, കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ പണിമുടക്കിനെ കുറിച്ച് ഒന്നും അറിഞ്ഞ മട്ടില്ല. തമിഴ്നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ജനജീവിതം സാധാരണ നിലയിലാണ്. സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കുകയും, ഫാക്ടറികൾ പതിവുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
ബുധനാഴ്ച അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക് വ്യാഴാഴ്ച അർദ്ധരാത്രി വരെ 24 മണിക്കൂർ നീണ്ടുനിൽക്കും. കേരളത്തിൽ ഹർത്താലിന് സമാനമായ അന്തരീക്ഷമാണ് പണിമുടക്കിനെ തുടർന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ബാങ്കിംഗ്, ഇൻഷുറൻസ്, വ്യവസായ മേഖലകളെ പണിമുടക്ക് സാരമായി ബാധിച്ചിരിക്കുകയാണ്.പണിമുടക്കിനിടെ അവശ്യ സേവനങ്ങളെ തടസ്സപ്പെടുത്തില്ലെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ, ആംബുലൻസ് സർവീസ്, വിമാനത്താവളങ്ങൾ, പാൽ, പത്രം, മരുന്നുകടകൾ, അഗ്നിരക്ഷാസേന എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റെയിൽവേ സർവീസുകൾ നടക്കുന്നുണ്ടെങ്കിലും സ്റ്റേഷനുകളിലെത്താൻ യാത്രക്കാർ ബുദ്ധിമുട്ടുന്നുണ്ട്. ശബരിമല തീർത്ഥാടകരെയും മാരാമൺ കൺവെൻഷൻ തീർത്ഥാടകരെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയെന്ന് ഇടത് സംഘടനകൾ അറിയിച്ചു.