ന്യൂദൽഹി: അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് തുടർച്ചയായി 30 ദിവസം അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്‌ക്കുകയോ ചെയ്താൽ മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രി എന്നിവർക്ക് ഒരു മാസത്തിനുള്ളിൽ സ്ഥാനം നഷ്ടപ്പെടുമെന്ന് നിർദ്ദേശിക്കുന്ന ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു.
പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്‌ക്കുകയോ ചെയ്താല്‍ അവരെ നീക്കം ചെയ്യുന്നതിനുള്ളതാണ് ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്യാന്‍ ബില്‍ ലക്ഷ്യമിടുന്നു.
ഇതുവരെ, ഭരണഘടന പ്രകാരം ശിക്ഷിക്കപ്പെട്ട ജന പ്രതിനിധികളെ മാത്രമേ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വരെ ബിൽ ബാധകമാകും.
ബില്ലുകൾ അവതരിപ്പിക്കാനുള്ള നീക്കത്തെ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി എതിർത്തു, തുടർന്ന് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികളും ബഹളവും ഉണ്ടായതിനെ തുടർന്ന് ലോക്‌സഭാ സ്പീക്കർ ഉച്ചകഴിഞ്ഞ് 3 മണി വരെ നടപടികൾ നിർത്തിവച്ചു. തുടർന്ന് സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ബഹളം വച്ചു. ഇതേ തുടർന്ന് പാർലമെൻ്റ് നടപടികൾ വൈകുന്നേരം അഞ്ച് മണിവരെ നിർത്തി വച്ചു.