
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഇവിടെ കുടില്‍ കെട്ടി താമസിക്കുന്നതിനിടയില്‍. അതിരപ്പിള്ളി പിക്‌നിക്ക് സ്‌പോട്ടിന് സമീപത്തുവെച്ചാണ് ഇന്നലെ വൈകിട്ടോടെ കാട്ടാന ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട സതീഷിന് നേരെ കാട്ടാന ആക്രമണം ഉണ്ടായപ്പോള്‍ കൂടെയുള്ളവര്‍ വെള്ളത്തില്‍ ചാടി.
ആദിവാസി ഉന്നതിയിലെ രണ്ടു കുടുംബങ്ങളാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഇവിടെ കുടില്‍ കെട്ടി താമസിച്ചത്. രണ്ടു കുടുംബത്തിലെ നാലംഗ സംഘമാണ് തേനെടുക്കാന്‍ പോയത്. ഇതിനിടെ സതീഷനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഇതോടെ രക്ഷപ്പെടാന്‍ വേണ്ടി കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തില്‍ ചാടി. സതീഷ്, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവരാണ് കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്.
സംഘം മൂന്ന് ദിവസമായി കാട്ടിനകത്തു കുടില്‍ കെട്ടി തേന്‍ ശേഖരിച്ചുവരികയാരുന്നു. രണ്ടു പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചതില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സതീശന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ രവിക്കും പരിക്കേറ്റിട്ടുണ്ട്. മഞ്ഞക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടുകൊമ്പനാണ് ആക്രമണം നടത്തിയതെന്ന് സൂചനയുണ്ട്.
ഇപ്പോള്‍ മദപ്പാടിലായ ആന പ്രദേശത്ത് വരാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളത്തിലേക്ക് ചാടിയ അംബിക മുങ്ങി മരിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. അംബികയുടെ മൃതദേഹം പൊലീസ് എത്തി പുഴയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷിച്ചുവരുകയാണെന്നും മരണകാരണം സ്ഥീരീകരിക്കേണ്ടതുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വനംവകുപ്പ് പറഞ്ഞു.