അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദസന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍
![jolly madhu](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763620/Untitled-1.gif?w=640&ssl=1)
കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തിന് തെളിവായി ജോളി മധുവിന്‍റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദസന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തിന്‍റെ പരാതി ഗൗരവതരമാണെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പു രാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.
കയർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ജോളി മധുവിന്റെ ശബ്ദ സന്ദേശം. പരാതി നൽകിയപ്പോൾ പ്രതികാര നടപടിയുണ്ടായി. കയർ ബോർഡ് ചെയർമാൻ വിപുൽ ഗോയൽ, മുൻ സെക്രട്ടറി ജിതേന്ദ്ര ശുക്ല എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണം.
ഒടുവിൽ ഉപദ്രവിക്കരുതെന്നും കരുണ കാണിക്കണമെന്നും കത്തിൽ കുറിക്കുന്നതിനിടെയാണ് തലച്ചോറിലെ രക്തസ്രാവം മൂലം ജോളി കുഴഞ്ഞു വീണതെന്ന് കുടുംബം പറയുന്നു. സ്വന്തം കൈപ്പടയിൽ ഇംഗ്ലീഷിൽ എഴുതിയ കത്തിൽ, പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും ജോളി കുറിച്ചു. സത്യസന്ധയായ ഉദ്യോഗസ്ഥയായിരുന്നു ജോളി മധുവെന്നും കുടുംബത്തിന്‍റെ ആരോപണം ഗൗരവതരമെന്നും കയർ ബോർഡ് മുൻ ചെയർമാൻ കുപ്പുരാമു ദൊരൈ പാണ്ഡ്യ പറഞ്ഞു.