നാഗ്പൂര്‍: അങ്ങ് നാഗ്പൂരിലും ദൃശ്യം സിനിമ (അജയ് ദേവ്ഗണ്‍ ശ്രീയ ശരണ്‍ എന്നിവര്‍ നായികാ നായകന്‍മാരായി അഭിനയിച്ച ദൃശ്യം ഹിന്ദി പതിപ്പ്) മാതൃക കൊലപാതകം!. കാമുകിയെ കൊന്നു കുഴിച്ചിട്ടശേഷം മൃതദേഹം സിമന്റ് കൊണ്ട് മൂടിയ ജവാനെ നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
നാഗ്പൂരിലെ കൈലാഷ് നഗര്‍ പ്രദേശത്തെ താമസക്കാരനും നാഗാലാന്‍ഡില്‍ സ്ഥിരതാമസക്കാരനുമായ അജയ് വാങ്കഡെ (33) ആണ് പ്രതി.
”ദൃശ്യം സിനിമയുമായി ഇൗ കേസിനു വളരെയധികം സാമ്യമുണ്ട്. പ്രതികള്‍ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു” പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ വീട്ടുകാര്‍ വിവാഹത്തിനു എതിരായത് പ്രണയബന്ധം തകരാനും, കൊലപാതകത്തിലേക്കു നയിക്കുകയുമായിരുന്നെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നു പോലീസ് പറയുന്നു.
പോലീസ് പറയുന്നതനുസരിച്ച് വിവാഹമോചിതയായ ജ്യോത്‌സ്‌ന അക്രെയെ വാങ്കഡെ ഒരു വിവാഹ പോര്‍ട്ടല്‍ വഴി കണ്ടുമുട്ടിയെന്നും അവരുടെ സൗഹൃദം ഉടന്‍ പ്രണയബന്ധത്തിലേക്ക് വളരുകയും ചെയ്തു. പക്ഷേ വാങ്കഡെയുടെ കുടുംബം അവരുടെ ബന്ധത്തെ എതിര്‍ക്കുകയും ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. വാങ്കഡെ പിന്നീട് ആക്രെയെ അവഗണിക്കാന്‍ തുടങ്ങി. അവരെ ഒഴിവാക്കാനായി കൊലപാതകം ആസൂത്രണം ചെയ്തതാകാമെന്നു ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ആക്രെയ്ക്ക് പ്രതി മയക്കമരുന്നു നല്‍കി മയക്കിയശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നാഗ്പൂര്‍ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടു. കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ മൃതദേഹം സിമന്റ് കൊണ്ട് പൊതിഞ്ഞു വയ്ക്കാനും പ്രതി മടിച്ചില്ലെന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രേയുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുന്നത് വാങ്കഡെ നിര്‍ത്തിയ ശേഷം, അവര്‍ അയാളെ തെരയാന്‍ തുടങ്ങി, അയാളുടെ അടുത്ത സുഹൃത്തിനെ ബന്ധപ്പെടാന്‍ അവര്‍ക്കു കഴിഞ്ഞു.സുഹൃത്ത് വാങ്കഡെ എവിടെയാണെന്നു വെളിപ്പെടുത്തി. ആക്രെ തന്നെ അനേ്വഷിക്കുന്നുണ്ടെന്ന് സുഹൃത്ത് വാങ്കഡെയെ അറിയിച്ചതായും പോലീസ് പറഞ്ഞു.
ഇതറിഞ്ഞ് പരിഭ്രാന്തനായ വാങ്കഡെ അയാളുടെ അമ്മയുടെ മൊബൈല്‍ ഫോണില്‍ ആക്രെയെ വിളിക്കുകയും ഓഗസ്റ്റ് 28 ന് വാര്‍ധ റോഡില്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തു. ഓട്ടോമൊബൈല്‍ കടയില്‍ ജോലിക്കാരിയായ ആക്രെ ഒരു സുഹൃത്തിനൊപ്പമാണ് അന്നേദിവസം താമസിക്കുന്നതെന്നും അടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമെന്നും വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു.
വാങ്കഡെയും ആക്രെയും വാര്‍ധ റോഡ് മേഖലയില്‍ കണ്ടുമുട്ടുകയും ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. പിന്നീട്, അവര്‍ ഹോട്ടല്‍ വിട്ട് അടുത്തുള്ള ടോള്‍ പ്ലാസയിലേക്ക് പോയി. അവിടെവച്ച് പ്രതി ഇരയ്ക്ക് മയക്കമരുന്നു ചേര്‍ത്ത പാനീയം നല്‍കി. ബോധരഹിതയായി വീണ അക്രെയെ പ്രതി കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയി. അവിടെ രാത്രിയില്‍ ഒരു കുഴി കുഴിച്ച് അവരുടെ ശരീരം മറവ് ചെയ്യുകയും സിമന്റ് കൊണ്ട് മൂടുകയും ചെയ്തു. കൃത്യത്തിനു ശേഷം വാര്‍ധ റോഡിലൂടെ കടന്നുപോകുന്ന ട്രക്കിലേക്ക് ഇയാള്‍ ആക്രെയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുകളഞ്ഞു.
അക്രെ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 29-ന് അവളെ കാണാനില്ലെന്ന് വീട്ടുകാര്‍ ബെല്‍റ്ററോഡി പോലീസില്‍ പരാതി നല്‍കി. പോലീസ് അനേ്വഷണം ആരംഭിക്കുകയും സെപ്റ്റംബര്‍ 17-ന് തട്ടിക്കൊണ്ടുപോകലിനു കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച പോലീസിനു വാങ്കഡെയും ആക്രെയും തമ്മില്‍ സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നതിന്റെ രേഖകള്‍ ലഭിച്ചു. അവര്‍ വാങ്കഡെയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആപത്ത് മുന്നില്‍കണ്ട പ്രതി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളജില്‍ വൈദ്യസഹായം തേടിയെന്ന് പോലീസ് പറഞ്ഞു.
അതിനിടെ നാഗ്പൂരിലെ സെഷന്‍സ് കോടതിയില്‍ വാങ്കഡെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഇയാളുടെ ഹര്‍ജി തള്ളി. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ സെപ്റ്റംബര്‍ 15-ന് ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു.
മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ബെല്‍റ്ററോഡി പോലീസ് വാങ്കഡെയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയും കൃത്യം നടന്ന സ്ഥലം വാങ്കഡെ വെളിപ്പെടുത്തുകയുമായിരുന്നു. നാഗ്പൂരിലെ വാര്‍ധ റോഡിലെ ഡോംഗര്‍ഗാവ് ടോള്‍ പ്ലാസയ്ക്ക് സമീപം തിങ്കളാഴ്ചയാണ് പോലീസ് ഫോറന്‍സിക് വിദഗ്ധരുമായി സ്ഥലത്തെത്തി ശരീരഭാഗങ്ങള്‍ പുറത്തെടുത്തതോടെ ഭീതിജനകമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.