
ന്യൂഡൽഹി: ശരീരഭാരം കുറച്ചതിന് പിന്നിലെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നീ മൂന്ന് കാര്യങ്ങളിൽ നാല് വർഷത്തിനിടെ വരുത്തിയ മാറ്റങ്ങളാണ് തന്റെ ആരോഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയാനും സഹായിച്ചതെന്ന് മന്ത്രി ലോക കരൾ ദിനത്തിൽ ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ലിവർ ആൻഡ് ബൈലറി സയൻസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.
ദിവസവും രണ്ട് മണിക്കൂർ വ്യായാമം, ആറ് മണിക്കൂർ ഉറക്കം എന്നിങ്ങനെ ദിനചര്യ ക്രമീകരിച്ചു. ഇത് ശരീരത്തിന്റെ ക്ഷേമത്തിനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇത് വളരെ ഗുണകരമാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
2020 മുതലാണ് ദിനചര്യയിൽ മാറ്റം വരുത്തിയത്. ഇപ്പോള്‍ അലോപ്പതി മരുന്നുകളോ ഇന്‍സുലിനോ ഉപയോഗിക്കുന്നില്ല. രാജ്യത്തെ യുവാക്കൾ ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ അടുത്തൊരു 40 മുതൽ 50 വർഷത്തേക്ക് കൂടി ജീവിക്കാൻ കഴിയുമെന്നും അതുവഴി രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ആരോഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. വ്യായാമം പ്രമേഹം, ഹൃദ്രോഗം, ചില അർബദ സാധ്യതകൾ വരെ ചെറുക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. 2019 ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ദിവസവും 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് കണ്ടെത്തി.