ഫീസിലും വിദ്യാര്‍ഥി പ്രവേശനത്തിലും സര്‍ക്കാരിനു നിയന്ത്രണമുണ്ടാകില്ലെന്ന വ്യവസ്‌ഥയോടെയാണു സ്വകാര്യ സര്‍വകലാശാല കരട് ബില്‍ തയാറാക്കിയത്.
![uploads/news/2025/02/763207/misters-meet.jpg](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763207/misters-meet.jpg?w=640&ssl=1)
തിരുവനന്തപുരം: പ്രധാന ഘടക കക്ഷിയായ സി.പി.ഐയുടെ എതിര്‍പ്പ് മറികടന്നു സ്വകാര്യ സര്‍വകലാശാല ബില്ലിനു സംസ്‌ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി.
സംസ്‌ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്‌ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതുംഅവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്‌ഥകള്‍ വ്യക്‌തമാക്കുന്നതുമാണ് കേരള സംസ്‌ഥാന സ്വകാര്യ സര്‍കലാശാലകള്‍ (സ്‌ഥാപനവും നിയന്ത്രണവും) കരട് ബില്ല് 2025. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
വിസിറ്റര്‍ തസ്‌തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നല്‍കിയത്. ഇത് ഇടഞ്ഞു നില്‍ക്കുന്ന സി.പി.ഐ. തണുപ്പിക്കാനാണ്. ഫീസിലും വിദ്യാര്‍ഥി പ്രവേശനത്തിലും സര്‍ക്കാരിനു നിയന്ത്രണമുണ്ടാകില്ലെന്ന വ്യവസ്‌ഥയോടെയാണു സ്വകാര്യ സര്‍വകലാശാല കരട് ബില്‍ തയാറാക്കിയത്. അധ്യാപക നിയമനത്തിലും ഇടപെടാന്‍ ആകില്ല. സര്‍വകലാശാലകളുടെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് അധികാരങ്ങളുണ്ടാകും.
സര്‍വകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോര്‍ഡുകളും വിളിച്ചുവരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. നിശ്‌ചിത വ്യവസ്‌ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനുമതി പത്രം സര്‍ക്കാരിന് പിന്‍വലിക്കാം. ആറ് മാസം മുമ്പ് നോട്ടീസ് നല്‍കി സര്‍ക്കാരിന് സര്‍വകലാശാല പിരിച്ചുവിടാം. ഓരോ കോഴ്‌സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്.സി. വിഭാഗത്തിനും അഞ്ച് ശതമാനം എസ്.ടി വിഭാഗത്തിനും സംവരണം ചെയ്യണം. എന്ന നിര്‍ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്.