ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന വിവാദങ്ങളിൽ രഞ്ജിത്തിന്‍റെയും മുകേഷിന്‍റെയും രാജി ആനി രാജ ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണം നടത്തിയെന്നാണ് പരാതി. കഴിഞ്ഞമാസം 25 ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവിന് മുന്നോടിയായിട്ടായിരുന്നു കത്ത്.
കാനം രാജേന്ദ്രൻ്റെ കാലം മുതൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് ആനി രാജ അത്ര താൽപ്പര്യമുള്ള നേതാവല്ല. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന് പിന്നാലെ ആനി രാജയുടേതായി തുടര്‍ച്ചയായി വന്ന പ്രതികരണങ്ങൾ അതിരു കടന്നെന്ന വിലയിരുത്തൽ സംസ്ഥാന നേതൃയോഗങ്ങളിൽ ഉയര്‍ന്നിരുന്നു.
ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഇടത് എംഎല്‍എ മുകേഷ് രാജിവെക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് കത്ത്. ഇവിടുത്തെ കാര്യങ്ങള്‍ പറയാന്‍ സിപിഐക്ക് സംസ്ഥാന നേതൃത്വമുണ്ട്. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത്ത് സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം
സംസ്ഥാന വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമാകണം നേതാക്കളെന്നും അതിനപ്പുറമുള്ള പ്രതികരണങ്ങൾ വിലക്കണമെന്നുമാണ് കത്തിലെ ആവശ്യം.ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയന്‍ എന്ന നിലയില്‍ ഒരു നിമിഷം പോലും അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നാണ് ആനിരാജ പറഞ്ഞത്. മുകേഷ് രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 10, 11 തീയതികളിൽ സിപിഐ സംസ്ഥാന എക്സിക്യൂ്ട്ടീവ് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഡി രാജ ഈ യോഗത്തിൽ പങ്കെടുക്കും.