
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഉണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് അപകടം നടന്ന സ്ഥലം ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് സന്ദര്‍ശിച്ചു. പൊട്ടിത്തെറിയും പുക ഉയരുകയും ചെയ്ത അത്യാഹിത വിഭാഗത്തില്‍ പരിശോധന നടത്തുന്ന മന്ത്രി സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കും. സംഭവത്തില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. പൊട്ടിത്തെറിയുടേയും പുക ഉയര്‍ന്നതുമായ സംഭവത്തിന്റെ കാരണം തേടി ഇലക്ട്രിക്കല്‍ വിഭാഗവും പരിശോധന നടത്തും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ട്രേറ്റും അന്വേഷണത്തിന് ഒരുങ്ങുകയാണ്.
വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലേ തീപിടുത്ത കാരണത്തെക്കുറിച്ചു പറയാനാകു എന്നാണ് ആരോഗ്യമന്ത്രി ആദ്യം നല്‍കിയ പ്രതികരണം. വിവിധ വകുപ്പുകളുടെ ഓഫീസേഴ്‌സ് കളക്ടര്‍ എന്നിവരെല്ലാമായി യോഗം ചേരുകയാണെന്നും ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ നിഗമനത്തില്‍ എത്താനാകു എന്നും വ്യക്തമാക്കി.
രാവിലെ ബിജെപിയുടെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ സുരക്ഷയ്ക്കായി മെഡിക്കല്‍ കോളേജില്‍ പോലീസിന്റെ വലിയ സന്നാഹം ഒരുക്കിയിട്ടുണ്ട്. അതേസമയം യുപിഎസ് റൂമില്‍ ഉണ്ടായിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അഗ്നിശമന വിഭാഗം നല്‍കിയിരിക്കുന്ന പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. യുപിഎസ് മുറിയിലെ മുപ്പത് ബാറ്ററികളില്‍ അഞ്ച് എണ്ണം കത്തിയ നിലയിലാണെന്നാണ് ഫയര്‍ഫോഴ്സ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
എന്നാല്‍ 37 ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായാണ് സംശയം. ആകെയുള്ള 38 ബാറ്ററികളില്‍ 37 എണ്ണം കത്തിനിശിച്ചെന്ന് അധികൃതര്‍ പറയുന്നു. യുപിഎസില്‍ ഓവര്‍ലോഡ് നല്‍കിയതാണ് ബാറ്ററി പൊട്ടിത്തെറിക്കാന്‍ സാഹചര്യം ഉണ്ടാക്കിയതെന്നും സംശയിക്കുന്നുണ്ട്. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ പരിശോധനകള്‍ കുടി കഴിഞ്ഞ ശേഷമേ അന്തിമ നിഗമനത്തില്‍ എത്താനാകൂ. അതേസമയം ഒന്നര രണ്ടു വര്‍ഷം മാത്രം പഴക്കമുള്ള പുതിയ കെട്ടിടത്തിലാണ് പൊട്ടിത്തെറി എന്നത് സുരക്ഷാ പരിശോധനയിലെ വീഴ്ചയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുണ്ട്.