![bengal language, ananda bose](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763192/anada-bose.gif?w=640&ssl=1)
photo; facebook
കൊൽക്കത്ത: ബംഗാളി ഭാഷയിൽ ഗവർണറുടെ നയപ്രഖ്യാപനം; കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പരാമർശങ്ങൾ ഒഴിവാക്കിയും പ്രതിപക്ഷത്തിന്റെ ഭാഗം ക്ഷമയോടെ കേട്ടും നയം വ്യക്തമാക്കി സി.വി ആനന്ദബോസ്. പ്രതിഷേധമുയർത്തിയെങ്കിലും സഭ ബഹിഷ്കരിക്കാതെ പ്രതിപക്ഷം. പലതുകൊണ്ടും ബംഗാൾ നിയമസഭയിൽ ഇത് ചരിത്രനിമിഷം.
മമതസർക്കാരുമായുള്ള ഏറ്റുമുട്ടലിനിടയിൽ ഗവർണറുടെ നയപഖ്യാപനമില്ലാതെയാണ് കഴിഞ്ഞവർഷം ബജറ്റ് സമ്മേളനം തുടങ്ങിയത്.
ഇക്കൊല്ലം മുഖ്യമന്ത്രിയും സ്പീക്കറും നയപ്രഖ്യാപനത്തിന് ഗവർണറെ നേരിട്ട് ക്ഷണിച്ചത് ബംഗാളിലെ രാഷ്ട്രീയവൃത്തങ്ങളിൽ കൗതുകവും വിസ്മയവുമുണർത്തി. മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്തു.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ രാഷ്ട്രീയ വിമർശനങ്ങളിൽ ചിലത് വായ്ക്കാനാവില്ലെന്ന ഗവർണറുടെ നിലപാട് ഉൾക്കൊണ്ട് ആ ഭാഗം സർക്കാർ തന്നെ ഒഴിവാക്കിയാണ് പ്രസംഗത്തിന് അന്തിമരൂപം നൽകിയത്.
2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മമതയുടെ ദുരൂഹമായ അനുനയ നീക്കം എന്നാണ് ചില നിരീക്ഷകരും മാധ്യമങ്ങളും രാജ്ഭവൻ-സർക്കാർ ബന്ധത്തിലുണ്ടായ മഞ്ഞുരുകലിനെ വിശേഷിപ്പിച്ചത്.
സഭാങ്കണത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും ഊഷ്മളമായി സ്വീകരിച്ചു. ഗവർണർ ആനന്ദബോസ് ബംഗാളിയിൽ പ്രസംഗം തുടങ്ങിയതോടെ സഭാന്തരീക്ഷം ഒന്നുകൂടി വിസ്മയത്തിലാണ്ടു. ഇടയ്ക്ക് പ്രതിപക്ഷം പ്രതിഷേധസ്വരമുയർത്തിയപ്പോൾ പ്രസംഗവായന നിർത്തി അവരെ കേൾക്കാൻ അദ്ദേഹം തയ്യാറായി.
ഗവർണറായി സത്യപ്രജ്ഞ ചെയ്തയുടൻ തന്നെ വിദ്യാരംഭദിനത്തിൽ മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ ഒരു കുട്ടിയിൽ നിന്ന് ബംഗാളി ഭാഷ പഠിക്കാൻ തുടങ്ങിയ മലയാളിയായ ആനന്ദബോസ് സംസ്ഥാനത്ത് സർവകലാശാല ബിരുദദാന സമ്മേളനമടക്കം പല സന്ദർഭങ്ങളിലായി നടത്തിയ ഇരുപത്തൊന്നാം ബംഗാളി പ്രസംഗമാണ് ഇന്ന് നിയമസഭയിൽ കേട്ടത്. ഒരു വർഷത്തിനിടയിൽ ബംഗാളിയിൽ പ്രസംഗിക്കുമെന്നാണ് അന്ന് ഗവർണർ പ്രഖ്യാപിച്ചത്. എന്നാൽ എൺപത്തിരണ്ടാം ദിനത്തിൽ ഇരുപതു മിനിറ്റ് നീണ്ട ബംഗാളി പ്രസംഗത്തിലൂടെ ആനന്ദബോസ് ഭാഷാപ്രേമികളെ വിസ്മയിപ്പിച്ചു