മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിന്‍റെ സംസ്കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പിൽ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കൽ കേളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. വാടകയ്ക്ക് ഔദ്യോഗിക ആവശ്യത്തിനായെടുത്ത വീട്ടിൽ ഇന്നലെ രാവിലെയാണ് പി.ജി മനു തൂങ്ങിമരിച്ചത്.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് മുൻ ഗവൺമെന്‍റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.
പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം.