
ദുബായ്: ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം നേടി. ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്നാം തവണയാണ് ഇന്ത്യ മുത്തമിടുന്നത്. ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കിരീടം പിടിച്ചെടുത്തത്.
ലോകേഷ് രാഹുലും (33 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 34) രവീന്ദ്ര ജഡേജയും (ആറ് പന്തില്‍ ഒന്‍പത്) ചേര്‍ന്നാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. നായകനും ഓപ്പണറുമായ രോഹിത് ശര്‍മ (83 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 76), ശ്രേയസ് അയ്യര്‍ (62 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 48), ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (50 പന്തില്‍ ഒരു സിക്‌സറടക്കം 31), അക്ഷര്‍ പട്ടേല്‍ (40 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 29), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 18) എന്നിവര്‍ പിന്തുടര്‍ന്നുള്ള ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യക്കു തുണയായി.
ഗില്ലും രോഹിത് ശര്‍മയും അടുത്തടുത്തു പുറത്തായതും മുന്‍ നായകന്‍ വിരാട് കോഹ്‌ലി (ഒന്ന്) നിരാശപ്പെടുത്തിയതും ഇന്ത്യന്‍ ആരാധകരെ സമ്മര്‍ദത്തിലാക്കി. ശ്രേയസ് അയ്യര്‍ അക്ഷര്‍ പട്ടേലുമായി കൂട്ടുചേര്‍ന്നതോടെയാണ് ഇന്ത്യ തിരിച്ചുവന്നത്.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റനര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ന്യൂസിലന്‍ഡിനെ ഡാരില്‍ മിച്ചല്‍ (101 പന്തില്‍ 63), മൈക്കിള്‍ ബ്രേസ്‌വെല്‍ (40 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു 250 കടത്തിയത്.
വില്‍ യങും (23 പന്തില്‍ 15) റാചിന്‍ രവീന്ദ്രയും (29 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 37) ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റ് 57 റണ്ണെടുത്തു. പേസര്‍മാരായ മുഹമ്മദ് ഷമിയെയും ഹാര്‍ദിക് പാണ്ഡ്യയെയും അവര്‍ വകവച്ചില്ലെങ്കിലും സ്പിന്നര്‍മാര്‍ കളംപിടിച്ചതോടെ പത്തി താണു.