വെറും രാമക്ഷേത്രമല്ല, മറിച്ച് അയോധ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്ര നിര്‍മാണം തുടരുന്നതെന്നാണ് വിവരം.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താർപാർക്കർ ജില്ലയിലെ ഒരു ഗ്രാമത്തിൽ രാമക്ഷേത്രം നിർമാണം പുരോഗമിക്കുന്നു. വ്ലോഗർ മഖൻ റാം ആണ് ഒരു വീഡിയോയിലൂടെ ക്ഷേത്രത്തിന്റെ നിർമാണ പുരോഗതിയുടെ വിശേഷം പങ്കുവച്ചിരിക്കുന്നത്. വെറും രാമക്ഷേത്രമല്ല, മറിച്ച് അയോധ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്ര നിര്‍മാണം തുടരുന്നതെന്നാണ് വിവരം. പ്രദേശത്തെ പൂജാരിയായ താരൂറാമിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം ഒരുങ്ങുന്നതെന്ന് വ്ലോഗര്‍ പറയുന്നു.
പൂജാരി താരൂറാമിന്റെ അയോധ്യ സന്ദര്‍ശനമായിരുന്നു ഇതിന് പ്രചോദനമായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹം ഗംഗാജലവും കൊണ്ടുപോയിരുന്നു. ഇത് പാകിസ്ഥാനിലെ ക്ഷേത്രത്തിലെ പൂജകൾക്കും ചടങ്ങുകൾക്കും ഉപയോഗിക്കുമെന്നാണ് അദ്ദേഹം മഖൻ റാമിനോട് വിശദീകരിക്കുന്നത്.
അയോദ്ധ്യയിൽ ഗംഗയിൽ മുങ്ങി പ്രാർത്ഥിക്കുമ്പോൾ എന്റെ സ്വദേശത്ത് ഒരു രാമക്ഷേത്രം ലഭിക്കാൻ പ്രാത്ഥിച്ചു. ഈ ആഗ്രഹം ഇപ്പോൾ സാക്ഷാത്കരിക്കുന്നതായി തോന്നുന്നു. പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ക്ഷേത്രം പണിയാൻ സഹായം നൽകുന്നുണ്ടെന്നും താരൂറാം പറഞ്ഞു.