ബെയ്‌റൂട്ട്/ടെല്‍ അവീവ്/ഡമാസ്‌കസ്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ബോംബ് വര്‍ഷം തുടങ്ങിയതോടെ ഹിസ്ബുള്ള – ഇസ്രയേല്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. ബെയ്‌റൂട്ടില്‍ മാത്രം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരുക്കേറ്റു. നൂറുകണക്കിന് ഇസ്രയേല്‍ സൈനിക വാഹനങ്ങള്‍ ലബനന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതോടെ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി.
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ക്ഷമയ്ക്ക് അതിരുണ്ടെന്നും പാശ്ചാത്യ രാജ്യങ്ങളോട് ഇറാന്‍ വ്യക്തമാക്കി. സംഘര്‍ഷം കനത്തതോടെ എണ്ണ വില കയറിത്തുടങ്ങി. ഇന്നലെ മാത്രം അസംസ്‌കൃത എണ്ണ വില അഞ്ച് ശതമാനം കൂടി. ഇറാനിലെ എണ്ണശാലകളെ ഇസ്രയേല്‍ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകളാണു വിപണിയില്‍ ആശങ്കയായത്. ഇൗ നില തുടര്‍ന്നാല്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ കനത്ത ആഘാതമുണ്ടാകുമെന്ന് രാജ്യാന്തര നാണ്യ നിധി(ഐ.എം.എഫ്.) മുന്നറിയിപ്പ് നല്‍കി. സിറിയയിലെ റഷ്യന്‍ വ്യോമത്താവളത്തില്‍ ഇന്നലെയുണ്ടായ സ്‌ഫോടനവും ആശങ്ക പരത്തിയിട്ടുണ്ട്.
ഹിസ്ബുള്ളയുടെ രഹസ്യാനേ്വഷണ ആസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ബെയ്‌റൂട്ട് ആക്രമണത്തെയാണ് ഹിസ്ബുള്ള വിരുദ്ധ പോരാട്ടമായി അവര്‍ ചിത്രീകരിച്ചത്. ബെയ്‌റൂട്ടിലെ പാര്‍ലമെന്റ് മന്ദിരത്തില്‍നിന്ന് അധികം അകലെയല്ലാത്ത കെട്ടിടം ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. 14 പേര്‍ക്ക് പരുക്കേറ്റതായും നാല് പേര്‍ ചികിത്സയിലാണെന്നും ലെബനന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഇൗ ആഴ്ച ലെബനന്‍ തലസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്, ഹിസ്ബുള്ളയുമായി ബന്ധമുള്ള അല്‍-മനാര്‍ ടിവി സ്‌റ്റേഷനും തകര്‍ത്തു. ഇൗ കെട്ടിടംഹിസ്ബുള്ളയുടെ ആരോഗ്യ യൂണിറ്റുമായി ബന്ധപ്പെട്ടതാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ബെയ്‌റൂട്ട് ആക്രമണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് സ്റ്റാഫ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയുമായി ബന്ധമുള്ള ഇസ്ലാമിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. തെക്കന്‍ ലെബനനില്‍ താമസിക്കുന്നവരോട് വീടുകള്‍ വിട്ടുപോകാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബെയ്‌റൂട്ടിലേക്ക് ഇന്നലെ ഡ്രോണ്‍ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലെബനനില്‍ 28 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) റിപ്പോര്‍ട്ട് ചെയ്തു.