തുഷാര നേരിട്ടത് അതിക്രൂര പീഡനമാണെന്നും വിധിയിൽ തൃപ്തിയുണ്ടന്നും പ്രോസിക്യൂഷനും പോലീസും വ്യക്തമാക്കി.

കൊല്ലം പൂയപ്പള്ളിയിൽ തുഷാര കൊലക്കേസ് വിധിയിൽ തൃപ്തിയുണ്ടെന്ന് തുഷാരയുടെ കുടുംബം. വിധിയെ സ്വാഗതം ചെയ്തെങ്കിലും മകൾ നേരിട്ട വേദനയ്ക്ക് ഒന്നും പകരമാകില്ലെന്നായിരുന്നു കുടുംബം പ്രതികരിച്ചത്. സ്ത്രീധനത്തിൻ്റെ പേരിൽ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവ് ഗീതാലാലിക്കും കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. തുഷാര നേരിട്ടത് അതിക്രൂര പീഡനമാണെന്നും വിധിയിൽ തൃപ്തിയുണ്ടന്നും പ്രോസിക്യൂഷനും പോലീസും വ്യക്തമാക്കി.
തുഷാര കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമായി കണ്ടാണ് പ്രോസിക്യൂഷൻ വാദിച്ചത്. തുഷാരയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും കഠിന ശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. തുഷാര നേരിട്ട കൊടും ക്രൂരതകൾ ബോധ്യപ്പെട്ട കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 32 കാരനായ ചന്തുലാലിനെയും 62 വയസുള്ള അമ്മ ഗീതാ ലാലിയെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. കോടതി നീതി നടപ്പാക്കിയെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.
28 കാരിയായ തുഷാര മരണപ്പെടുമ്പോൾ ശരീരഭാരം വെറും 21 കിലോ ആയിരുന്നു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിൽ നിർണായകമായെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.