കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം.

ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഇന്നും മയക്കുവെടി വെക്കാനായില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം. ഗ്രാമ്പി പള്ളിക്ക് സമീപം രാത്രി വരെ കണ്ട കടുവയെ രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടര്‍ന്ന് തേക്കടിയിൽ നിന്നും സ്നിഫർ ഡോഗിനെ എത്തിച്ചു. ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയിൽ കടുവ ഹില്ലാഷ്, അരണക്കൽ മേഖലയിലേക്ക് നീങ്ങിയതായി കണ്ടെത്തി. പല സംഘങ്ങൾ ആയി വനപാലകർ രണ്ടു കിലോ മീറ്റർ ചുറ്റളവിൽ വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കടുവക്കായുള്ള തെരച്ചിൽ നാളെയും തുടരുമെന്നും കടുവയെ കണ്ടാൽ മയക്കു വെടി വെക്കാൻ സജ്ജമാണെന്നും കോട്ടയം ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു. കടുവയുടെ സാന്നിധ്യം ഉണ്ടെന്നു കരുതുന്ന ഹില്ലാഷ്, അരണക്കൽ എന്നീ മേഖലകളിൽ എല്ലായിടത്തുമായി മൂന്നു കൂടുകൾ സ്ഥാപിക്കും.