ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിർന്ന നേതാവ് കെ ഇ ഇസ്മയിലും ഫേസ്ബുകിൽ കുറിച്ചു.

photo – facebook
കൊച്ചി : സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ് മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കേണ്ടെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു . ഇക്കാര്യം ബന്ധുക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയിൽ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ്പരാതി. ഈ സാഹചര്യത്തിലാണ് രാജുവിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചാൽ മതിയെന്ന് കുടുംബം തീരുമാനിച്ചത്.
പാർട്ടി നടപടിയിൽ മനംനൊന്തുകൂടിയാണ് രാജുവിന്റെ മരണമെന്ന് സഹോദരീഭർത്താവ് ഗോവിന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നേരത്തേ രാജുവിനെ പാർട്ടി തരംതാഴ്ത്തിയിരുന്നു. നടപടി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എറണാകുളം ജില്ലാ നേതൃത്വം ഇടപെട്ടില്ലാ എന്നായിരുന്നു ആക്ഷേപം. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിർന്ന നേതാവ് കെ ഇ ഇസ്മയിലും ഫേസ്ബുകിൽ കുറിച്ചു.
രാജുവിന്റെ ആരോഗ്യനില മോശമാകാനും ഇത്രപെട്ടെന്ന് മരിക്കാനും കാരണം പാർട്ടി നടപടിയാണെന്നാണ് വിശ്വസിക്കുന്നതെന്ന് ഗോവിന്ദകുമാർ ആരോപിച്ചു.അദ്ദേഹത്തിന്റെ പേരിൽ വലിയ തുകയുടെ ആരോപമാണ് ഉണ്ടായത്. പിന്നീട് അത്ര വലിയ തുകയൊന്നും ഇല്ലായെന്ന് ആരോ കണ്ടെത്തിയെന്ന് പറഞ്ഞു. പാർട്ടി നടപടി പിൻവലിച്ചെന്നും പറയുന്നുണ്ട്. ഇതെല്ലാം പറയുന്നതല്ലാതെ കുടുംബത്തിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. പാർട്ടിയിലേക്ക് തിരിച്ചെടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ കുടുംബത്തിന് ഒന്നും അറിയില്ല.
വ്യാഴാഴ്ച രാവിലെ ആറോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി.രാജുവിന്റെ അന്ത്യം. ആര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പറവൂരില്‍നിന്ന് അദ്ദേഹം രണ്ടുതവണ എം.എല്‍.എ ആയി. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.