സരിന്റെ നീക്കങ്ങളെ പിന്തുണക്കാൻ സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സരിനെ സ്ഥാനാർഥിയാക്കുന്നത് സി.പി.എമ്മിന് ഗുണകരമാകുമെന്ന് യോഗം വിലയിരുത്തി.
പാലക്കാട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ ഡോ. പി സരിന്‍ പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തെ സരിന്‍ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇടതു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാകും സരിന്‍ മത്സരിക്കുക. സരിന്റെ നീക്കങ്ങളെ പിന്തുണക്കാൻ സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സരിനെ സ്ഥാനാർഥിയാക്കുന്നത് സി.പി.എമ്മിന് ഗുണകരമാകുമെന്ന് യോഗം വിലയിരുത്തി.
നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പാലക്കാട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാകും സരിന്‍ മത്സരത്തിനിറങ്ങുക. ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന അവൈയ്‍ലബ്ൾ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. കോണ്‍ഗ്രസിലെ കലഹം പുറത്തുവന്ന അനുകൂല സാഹചര്യം മുതലാക്കണമെന്നും അഭിപ്രായമുയര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി കൂടുതല്‍ ചര്‍ച്ച നടത്തും.
ഇതിനിടെ പി. സരിന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുമായി കൂടിക്കാഴ്ച നടത്തി. തിരുവില്വാമലയിലെ ബന്ധുവീട്ടില്‍വച്ചായിരുന്നു ചര്‍ച്ച. സരിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കാനാണ് അന്‍വറിന്റെ നീക്കം . അതേസമയം, ഡോ. പി. സരിനെ ബി.ജെ.പിയിലേയ്ക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.