
കൊച്ചി : തൃപ്പൂണിത്തുറയില്‍ 14കാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. കുടുംബം ഉന്നയിച്ച റാഗിംഗ് പരാതിയില്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്‌കൂളിന് പുറത്ത് മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നോ എന്ന കാര്യത്തില്‍ കൂടി വ്യക്തത വരുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
മിഹിറിന്റെ ആത്മഹത്യയില്‍ കുടുംബം റാഗിങ്ങ് പരാതി ഉന്നയിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാവുകയും തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങുകയുമായിരുന്നു. സഹപാഠികള്‍ മിഹിറിനെ ശുചിമുറിയില്‍ കൊണ്ടു പോയി മര്‍ദിച്ചു. ക്ലോസറ്റ് നക്കിച്ചു, മുഖം താഴ്ത്തി ഫ്‌ലഷ് ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് അമ്മ പരാതി നല്‍കിയത്. മിഹിര്‍ മരിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു പരാതി. സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ നേരിട്ട ദുരനുഭവം അമ്മ തിരിച്ചറിഞ്ഞത്.
എന്നാല്‍ മിഹിര്‍ മരിച്ച് ഒന്നരമാസത്തോളമായിട്ടും റാഗിങ്ങില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അസ്വഭാവിക മരണത്തിന് കേസെടുത്തതിനപ്പുറം നിലവില്‍ സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ട് പോലും ഇല്ല. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. അധ്യപകരുടെ മൊഴിയെടുത്തു. എന്നിട്ടും റാഗിങ്ങിന് തെളിവൊന്നും കിട്ടിയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.
റാഗിങ്ങുമായി ബന്ധപ്പെട്ട അന്വേഷണം പുത്തന്‍ കുരിശ് പോലീസും കുടുബത്തിന്റെ മൊഴിയെടുത്തടക്കമുള്ള അന്വേഷണം ഹില്‍പാലസ് പോലീസുമാണ് നടത്തുന്നത്. സ്‌കൂളിന് പുറത്ത് മാനസിക സംഘര്‍ഷത്തിന് കാരണമായ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ മിഹിറിനെ അലട്ടിയിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടി മരിച്ച ദിവസം സ്‌കൂളിലും പിന്നീട് വീട്ടിലുമുണ്ടായ കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വൈകാതെ ഇത് പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസിന്റെ തീരുമാനം.