
ചണ്ഡീഗഡ്: പഞ്ചാബ് പോലീസ് ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ സ്വയം പ്രഖ്യാപിത ‘ആള്‍ദൈവ’മായ പാസ്റ്റര്‍ ബജീന്ദര്‍ സിംഗിനെതിരെതിരേ കൂടുതല്‍ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവരുന്നു. ഒരു സ്ത്രീയെയും പുരുഷനേയും തന്റെ ഓഫീസില്‍ വെച്ച് അയാള്‍ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ജലന്ധര്‍ ആസ്ഥാനമായുള്ള സിംഗ് ‘ദി ചര്‍ച്ച് ഓഫ് ഗ്ലോറി ആന്‍ഡ് വിസ്ഡം’ നയിക്കുന്നയാളും ‘പ്രവാചകന്‍ ബജീന്ദര്‍’ എന്ന് സ്വയം പരിചയപ്പെടുത്തുന്നയാളുമാണ്.
കഴിഞ്ഞ മാസത്തെ അദ്ദേഹത്തിന്റെ ഓഫീസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്, സിംഗ് തന്റെ ഓഫീസില്‍ ഒരാള്‍ക്ക് നേരെ ചില വസ്തുക്കള്‍ എറിയുന്നതും ആളുകളെ അടിക്കുന്നതും കാണിക്കുന്നു. ആദ്യം, അയാള്‍ ഒരു പുരുഷനെ ആവര്‍ത്തിച്ച് അടിക്കുന്നു. പിന്നീട് അയാള്‍ ഒരു സ്ത്രീയുമായി തര്‍ക്കിക്കാന്‍ തുടങ്ങുകയും വളരെ അസ്വസ്ഥനായി കാണപ്പെടുകയും ചെയ്യുന്നു. പെട്ടെന്ന്, ഒരു പുസ്തകം പോലെ തോന്നിക്കുന്ന ഒന്ന് അയാള്‍ അവരുടെ നേരെ എറിയുന്നു. മുറിയിലുള്ളവര്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ സിംഗ് സ്്ത്രീയെ അടിക്കുന്നു.
നേരത്തെ, സ്വയം പ്രഖ്യാപിത ആള്‍ദൈവം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീ രംഗത്ത് വന്നിരുന്നു. 2017 ല്‍ സിംഗിന്റെ പള്ളിയില്‍ ചേര്‍ന്നതായും 2023 ല്‍ കൂട്ടായ്മ ഉപേക്ഷിക്കുകയും ചെയ്ത ഒരു സ്ത്രീയാണ് ആക്ഷേപം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. 2022 ല്‍ അയാള്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചതായിട്ടാണ് അവര്‍ പോലീസിന് നല്‍കിയിരിക്കുന്ന പരാതി.
താന്‍ കോളേജില്‍ പോകുമ്പോള്‍ പിന്നാലെ കാറുകള്‍ അയയ്ക്കും, വീട്ടിലേക്കുള്ള വഴി മുഴുവന്‍ പിന്തുടരും. എന്റെ അച്ഛന്‍ ഒരിക്കലും വീട്ടിലേക്ക് മടങ്ങില്ലെന്നും അമ്മ പള്ളിയില്‍ നിന്ന് ജീവനോടെ പുറത്തുപോകില്ലെന്നും പറയും. തുടര്‍ന്ന് താന്‍ വിഷാദത്തില്‍ ആയി പോയെന്നും ഇതൊന്നും ആരോടും പങ്കുവെയ്ക്കാന്‍ പോലും കഴിഞ്ഞില്ലെന്നും സ്ത്രീ മൊഹാലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിംഗ് കറുപ്പ് വ്യാപാരത്തിലും സ്ത്രീക്കടത്തിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ സ്ത്രീകളുമായി തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്നു എന്നും അത് ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ കൊല്ലപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതായ അവര്‍ ആരോപിച്ചു.
ലൈംഗിക പീഡനം, പിന്തുടരല്‍, ക്രിമിനല്‍ ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി സിംഗിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബബന്‍ദീപ് സിംഗ് പറഞ്ഞു. സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
സിംഗ് ആരോപണങ്ങള്‍ നിഷേധിച്ചു. ചെറിയ കുട്ടികളുടെ പിതാവായ തനിക്ക് അങ്ങിനെയൊന്നും ചെയ്യാനാകില്ലെന്നും തന്നോട് തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റായ കാരണങ്ങളാല്‍ സിംഗ് വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല. നേരത്തെ, 2018 ല്‍, പഞ്ചാബിലെ സിറക്പൂരില്‍ നിന്നുള്ള ഒരു സ്ത്രീ സിംഗിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. 2022 ല്‍, ഡല്‍ഹിയിലെ ഒരു കുടുംബം, മകളുടെ അസുഖത്തിന് ചികിത്സ നല്‍കാമെന്ന് സിംഗ് ഉറപ്പുനല്‍കി പണം വാങ്ങിയതായി ആരോപിച്ചു. അവരുടെ മകള്‍ പിന്നീട് മരിച്ചു. 2023 ല്‍ ഒരു ആദായനികുതി വകുപ്പ് സംഘം അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തി.
ഹരിയാനയിലെ ഒരു ജാട്ട് കുടുംബത്തില്‍ ജനിച്ച സിംഗ്, പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമതം സ്വീകരിച്ചതായി പറയുന്നു. ജലന്ധറിലും മൊഹാലിയിലും അദ്ദേഹം പള്ളികള്‍ നടത്തുന്നു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ഗണ്യമായ പിന്തുണയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ സ്വയം പ്രഖ്യാപിത പാസ്റ്ററിന് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു, പുതിയ പരാതി ലഭിച്ചാല്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.