ഇനി ചിലപ്പോൾ എഡിജിപിയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പറഞ്ഞ അൻവർ അതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും വിമർശിച്ചു.
മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പിവി അൻവർ. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് അൻവർ കുറ്റപ്പെടുത്തി. ഇനി ചിലപ്പോൾ എഡിജിപിയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പറഞ്ഞ അൻവർ അതും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും വിമർശിച്ചു. എസ്എഫ്ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അൻവർ ചോദിച്ചു.
മാസപ്പടി കേസിൽ കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയിൽ എസ്എഫ്ഐഒ ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുമ്പാകെയാണ് വീണ ഹാജരായത്. അടുത്ത മാസം എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക മൊഴിയെടുപ്പ്.
കരിമണൽ കമ്പനിയായ സിഎംആര്‍എല്ലിൽ നിന്ന് യാതൊരു സേവനവും നൽകാതെ പണം കൈപ്പറ്റിയെന്ന മാസപ്പടി കേസിൽ അന്വേഷണം തുടങ്ങി പത്ത് മാസം പിന്നിടുമ്പോഴാണ് വീണ വിജയനിൽ നിന്ന് നേരിട്ട് മൊഴി എടുത്തത്.