ഇവരെ ഗുജറാത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്

ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽ നിന്ന് പണം തട്ടിയ പ്രതികള്‍ കസ്റ്റഡിയില്‍. പ്രതികള്‍ 7.65 കോടി രൂപയാണ് തട്ടിയെടുത്തത്. തയ്‌വാൻ സ്വദേശികളായ സുങ് മു ചി (മാർക്ക്–42), ചാങ് ഹോ യുൻ (മാർക്കോ–34), ഇന്ത്യൻ ഝാര്‍ഖണ്ഡ് സ്വദേശിയായ സെയ്ഫ് ഹൈദർ (29) എന്നിവരെയാണ് കോടതിയിലെത്തിച്ച ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.
ഇവരെ ഗുജറാത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. തയ്‌വാനില്‍ നിന്നുള്ള വാങ് ചുൻ വെയ് (സുമോക-26), ഷെൻ വെയ് ഹോ (ക്രിഷ്-35) എന്നിവരെ നേരത്തെ സബർമതി ജയിലിൽനിന്ന് എത്തിച്ച് ചോദ്യം ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ടു തയ്‌വാൻകാർക്കും തട്ടിപ്പിൽ ബന്ധമുണ്ടെന്ന് വ്യക്തമായത്. ഇവർ തട്ടിപ്പ് സംഘത്തിലെ ഐടി വിഭാഗം കൈകാര്യം ചെയ്തിരുന്നവരാണ്.
യുഎസിൽ ഉൾപ്പെടെ ഉന്നത പഠനം പൂർത്തിയാക്കിയ മാർക്കോ പിന്നീട് തയ്‌വാനിൽ തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യയിലേക്കു വരുന്നത്. തട്ടിപ്പിനായി വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സൃഷ്ടിക്കലായിരുന്നു മാർക്കിന്‍റെ ജോലി. സെയ്ഫ് ഹൈദർ കമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ കൈകാര്യം ചെയ്യുന്നതിലും വിദഗ്ദ്ധനാണ്. ഗുജറാത്തിനു പുറമേ വിശാഖപട്ടണത്തും ഇവർക്കെതിരെ സൈബർ തട്ടിപ്പു കേസുണ്ട്. വിശാഖപട്ടണത്തെ ജയിലിൽ ഇവര്‍ ഒരു മാസത്തോളം റിമാൻഡിലായിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ച് തിരികെ സബർമതി ജയിലിൽ പ്രവേശിപ്പിച്ചപ്പോഴാണ് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമെത്തി കസ്റ്റഡിയിലെടുത്തത്.