ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് ടർഫ് ഉടമകളുടെയും പോലീസിന്റെയും യോഗത്തിൽ തീരുമാനമെടുത്തത്.

photo – facebook
മലപ്പുറം: മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ ടർഫുകൾ രാത്രി 12 മണി വരെ മാത്രം തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് തീരുമാനം. മലപ്പുറം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടിവരുന്ന പശ്ചാത്തത്തിൽ പോലീസ് നടത്തി വരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചേർന്ന ടർഫ് ഉടമകളുടെയും പോലീസിന്റെയും യോഗത്തിൽ തീരുമാനമെടുത്തത്.
രാത്രികാലങ്ങളിൽ ടർഫുകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ലഹരി ഉപയോഗവും, ലഹരി വിപണനവും നടക്കുന്നതായും ഇത് മൂലം അക്രമ പ്രവർത്തനങ്ങളും കളവുകളും കൂടി വരുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ടർഫുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ടർഫ് ഉടമകളും മീറ്റിംഗിൽ പങ്കെടുത്തു.