
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി. ഇരുവരും അല്‍പ്പത്തം കാണിച്ചെന്നാണ് ആക്ഷേപം.
രാജ്യത്തിന്റെയാകെ വികസനത്തിന് നാഴികകല്ലാകുന്ന സന്ദര്‍ഭത്തില്‍ പ്രതിപക്ഷനേതാവ് സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് രാഷ്ട്രീയം പ്രയോഗിച്ചെന്ന് ലേഖനത്തില്‍ പറയുന്നു. വേദിയില്‍ ഇരിക്കാന്‍ അവസരമുണ്ടായിട്ടും ക്രെഡിറ്റ് തന്നില്ലെന്ന് ചൊടിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച വി ഡി സതീശന്‍ ഒറ്റപ്പെട്ടുവെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മുന്‍പ് വേദിയിലെത്തിയ രാജീവ് സദസില്‍ കൊണ്ടിരുത്തിയ ബിജെപിക്കാര്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്ത് അല്‍പ്പത്തരമായെന്നും പറയുന്നു.
ഉദ്ഘാടനച്ചടങ്ങില്‍ കണ്ടത് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെയല്ല, ഭാവനാശാലിയായ രാഷ്ട്രതന്ത്രജ്ഞനെയാണെന്നും ലേഖനത്തില്‍ പറയുന്നു. 2016-ല്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഒമ്പതുവര്‍ഷം ചിട്ടയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെയാണ് വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ണ ക്രെഡിറ്റെന്നും എഡിറ്റോറിയല്‍ പറഞ്ഞുവയ്ക്കുന്നു.
വിഴിഞ്ഞം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലി കഴിക്കപ്പെടുകയോ ചെയ്യുമെന്ന ഘട്ടത്തില്‍ മഹാപ്രതിരോധം തീര്‍ക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫ് ഉണ്ടായിരുന്നുവെന്നും മനുഷ്യച്ചങ്ങല തീര്‍ത്തും ദീര്‍ഘമായ സത്യാഗ്രഹ സമരം നടത്തിയുമാണ് പദ്ധതി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഉതകും വിധം മാറ്റിയെടുക്കാന്‍ എല്‍ഡിഎഫിനായതെന്നും ലേഖനത്തിലുണ്ട്.