• Tue. Sep 2nd, 2025

24×7 Live News

Apdin News

അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണം 800 ആയി

Byadmin

Sep 2, 2025





അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ 800 മരണം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ 2,500 ഓളം പേർക്ക് പരുക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂചലനം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു.

ഭൂചലനത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുമെന്നും മോദി എക്‌സിൽ കുറിച്ചു. പരുക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും, ദുരിതബാധിതർക്കു സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും പ്രതിവിധികളുമേകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക സമയം രാത്രി 11.47 നായിരുന്നു വൻ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിനു പിന്നാലെ 13 തുടർചലനങ്ങളും ഉണ്ടായി. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഒരു ഗ്രാമത്തിലെ 30 ത്തോളം പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. കുനാർ പ്രവിശ്യയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. നൂർ ഗുൽ, സോക്കി, വാട്പൂർ, മനോഗി, ചപദാരെ എന്നീ ജില്ലകളാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതെന്ന് കുനാർ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. നൂറുകണക്കിന് വീടുകൾ നിലംപൊത്തുകയോ കേടുപാടുകൾ സംഭവിച്ചു.



By admin