ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെയും ജെകെഎല്‍എഫ് സ്ഥാപകന്‍ മുഹമ്മദ് മക്ബൂല്‍ ഭട്ടിന്റെയും കുഴിമാടം തിഹാര്‍ ജയില്‍ പരിസരത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരുവരെയും തൂക്കിലേറ്റിയതിന് പിന്നാലെ മൃതദേഹങ്ങള്‍ തിഹാറിലാണ് സംസ്‌കരിച്ചിരുന്നത്
ശിക്ഷിക്കപ്പെട്ട ഭീകരവാദികളുടെ കുഴിമാടങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിനകത്ത് നിലനിര്‍ത്തുന്നത് അനുചിതമാണെന്നും അവ മാറ്റിസ്ഥാപിക്കാന്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. വിശ്വവേദിക് സനാതന്‍ സംഘ് എന്ന സംഘടനയും ജിതേന്ദ്ര സിങ്ങുമാണ് ഹര്‍ജിയുമായെത്തിയത്.
എന്നാല്‍, ശിക്ഷ നടപ്പാക്കിയ വേളയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഈ വിഷയത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും നീണ്ട വർഷങ്ങൾക്കിപ്പുറം അത് പുനഃപരിശോധിക്കാനാകില്ലെന്നും ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 2013-ലാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. 1984-ലാണ് മക്ബൂല്‍ ഭട്ടിന്റെ വധശിക്ഷ നടപ്പാക്കിയത്.