അമേരിക്കയിൽ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ 21-ാം ദിവസത്തിലേക്ക്. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടതിനെത്തുടർന്നാണിത്. നാൽപത്തിമൂന്നിനെതിരെ അൻപത് വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. ബിൽ പാസ്സാകാൻ 60 വോട്ട് ലഭിക്കേണ്ടതുണ്ട്. അമേരിക്കൻ ആണവായുധ പരിപാലന ചുമതലയുള്ള 1400 ജീവനക്കാരെ നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിട്രേഷൻ പിരിച്ചുവിടുകയും ചെയ്തിരുന്നു.
എന്നാൽ അടച്ചുപൂട്ടൽ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണ്. ലക്ഷകണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ഏറെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കെതിരെ ജനരോഷം ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ ഭരണ വിഭാഗത്തിൽ നിന്നുള്ള ഈ അസാധാരണ നീക്കം. 4000 ത്തിലേറെ ജീവനക്കാരെ ഫെഡറൽ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് തൽക്കാലത്തേയ്ക്ക് പിരിച്ചുവിട്ടതായി നോട്ടിസ് നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് ജീവനക്കാർ ഇപ്പോൾ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ്. അടിയന്തര മേഖലയിലുള്ളവർ ശമ്പളമില്ലാതെ സേവനം ചെയ്യുന്ന അവസ്ഥയിലേക്കാണ് പോകുന്നത് എന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.