
ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടം പരിശോധിക്കാന്‍ അന്വേഷണസംഘം സ്ഥലത്ത്. എയര്‍ ആക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര്‍ വിമാനഭാഗങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘവും സ്ഥലത്തെത്തിയിരുന്നു. വിമാനത്തില്‍ നിന്ന് കണ്ടെത്തിയ ആഭരണങ്ങളും പാസ്‌പോര്‍ട്ടുമുള്‍പ്പെടെയുളള സാധനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞശേഷം സാധനങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.
അപകടസമയത്ത് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്തുകൂടി യാത്ര ചെയ്തവരെയും സമീപത്ത് ജോലി ചെയ്തിരുന്നവരെയും കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകളുമായി പരിശോധിച്ച് ബന്ധം സ്ഥിരീകരിച്ചാല്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കും.
കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവം അന്വേഷിക്കാന്‍ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. അപകടത്തിന്റെ കാരണം സമിതി പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി നല്‍കും. നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും വിലയിരുത്തുകയും ചെയ്യും.