
ഫ്ലോറിഡ: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു പേരു കൂടി. ശുഭാംശു ശുക്ലയാണ് ആ ഭാഗ്യവാൻ. ശുഭാംശു ഉൾപ്പടെയുള്ള നാലംഗ സംഘത്തിന്‍റെ ആക്സിയം 4 ദൗത്യത്തിനായി നടത്തിയ ഫുൾ ഡ്രസ് റിഹേഴ്സലുകളെല്ലാം വിജയകരമായി പൂർത്തിയാക്കി. സാങ്കേതിക പരിശോധനകളെല്ലാം വിജയകരമായതിനെ തുടർന്ന്, ജൂൺ പത്തിന് ഇന്ത്യൻ സമയം വൈകിട്ട് 5.55 ന് ഭൂമിയിൽ നിന്ന് പേടകം കുതിച്ചുയരും.
1984 ൽ റഷ്യയുടെ സോയൂസ് ടി-11 ൽ ബഹിരാകാശ ദൗത്യവുമായി കുതിച്ചുയർന്ന ആദ്യ ഇന്ത്യക്കാരനായ വിങ് കമാൻഡർ രാകേഷ് ശർമയ്ക്കു ശേഷം നീണ്ട നാലു ദശാബ്ദങ്ങൾ കഴിഞ്ഞ് ഇതാദ്യമായാണ് മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്രയിലേയ്ക്കുള്ള ഇന്ത്യയുടെ തിരിച്ചു വരവ് എന്ന പ്രത്യേകതയും എഎക്സ്- 4 ദൗത്യത്തിന്‍റെ പൈലറ്റായ ശുഭാംശു ശുക്ലയ്ക്ക് മാത്രം സ്വന്തം.
ഡ്രാഗൺ ബഹിരാകാശ പേടകവും ഫാൽക്കൺ 9 റോക്കറ്റും ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഈ ദൗത്യം നാസയുടെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയരുക. 28 മണിക്കൂറുകൾക്കുള്ളിൽ ദൗത്യക്കാർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും.
ശുക്ലയ്ക്കൊപ്പം അമെരിക്കൻ സഞ്ചാരി പെഗ്ഗി വിറ്റ്സൺ, ഹംഗറിയിലെ ടിബോർ കാപു, പോളണ്ടിലെ സ്ലോഷ് ഉസ്നാൻസ്കി എന്നിവരാണ് സംഘത്തിലുള്ളത്. നാലംഗ സംഘം അറുപതിലധികം ഗവേഷണങ്ങൾ നടത്തും. മനുഷ്യാരോഗ്യം, പ്രകൃതിവിഷയക നിരീക്ഷണം, ഭൗതിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായുള്ള ഗവേഷണം. 31 രാജ്യങ്ങളുടെ പങ്കാളിത്തമുള്ളതിനാൽ തന്നെ ഈ യാത്ര അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്.