
ഭോപ്പാൽ: ഇന്ത്യയുടെ മതപരവും സാംസ്കാരികവുമായ ആചാരങ്ങളെ ഇകഴ്ത്തിക്കാട്ടുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് അടിമത്ത മനോഭാവമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടുത്തകാലത്ത് ഒരു കൂട്ടം നേതാക്കൾ മതാചാരങ്ങളെ പരിഹസിക്കുകയും സമൂഹത്തെ വിഘടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദു വിശ്വാസത്തെ വെറുക്കുന്നവർ നൂറ്റാണ്ടുകളായി പലരൂപത്തിലും ഇവിടെ ജീവിക്കുന്നു. വിദേശശക്തികൾ കുറേക്കാലം നമ്മുടെ രാജ്യത്തെയും മതത്തെയും ദുർബലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, അവർക്കൊന്നും വിജയിക്കാനായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മധ്യപ്രദേശിലെ ഛത്തർപുരിൽ ബാഗേശ്വർ ധാം മെഡിക്കൽ കോളെജ് ആൻഡ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു ശിലാസ്ഥാപനം നിർവഹിച്ചശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അടിമത്ത മനോഭാവം പിന്തുടരുന്നവർ നിരന്തരം നമ്മുടെ വിശ്വാസം, ആചാരങ്ങൾ, ക്ഷേത്രങ്ങൾ, മതം, സംസ്കാരം, മൂല്യങ്ങൾ എന്നിവയെ ആക്രമിച്ചുകൊണ്ടിരിക്കും. നമ്മുടെ ഐക്യം തകർക്കാനും സമൂഹത്തെ ഭിന്നിപ്പിക്കാനുമാണ് അവരുടെ ശ്രമമെന്നും അദ്ദേഹം.
മഹാകുംഭമേളയ്ക്കെതിരേ വിമർശനം തുടരുന്ന പ്രതിപക്ഷത്തെ ഉന്നമിട്ടാണു മോദിയുടെ ആക്രമണം. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് മഹാകുംഭമേള അർഥശൂന്യമെന്നു വിമർശിച്ചിരുന്നു. മഹാകുംഭ മേള മൃത്യുകുംഭമായെന്നായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെആരോപണം.