• Fri. Jun 27th, 2025

24×7 Live News

Apdin News

ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

Byadmin

Jun 26, 2025


ബഹിരാകാശത്ത് ചരിത്ര നിമിഷം. ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് നിര്‍ണായക ചുവടുവച്ച് ശുഭാംശു ശുക്ല. ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇനിയുള്ള പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തിലിരുന്ന് ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങളാണ് നടത്തുക. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. നിലയവുമായി ബന്ധിച്ചത് നിശ്ചിത സമയത്തിനും മുന്‍പാണ്. 28 മണിക്കൂര്‍ 50 മിനുട്ട് നീണ്ട യാത്രക്കൊടുവിലാണ് ലക്ഷ്യം കണ്ടത്.

ആക്സിയം ഫോര്‍ മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ശുഭാംശു ശുക്ലയും സംഘവും ആരോഗ്യം,കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ആക്സിയം ഫോര്‍ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്.

ബഹിരാകാശ യാത്രയ്ക്കിടെ ശുഭാംശു ശുക്ല രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിസംബോധന ചെയത് നമസ്‌കാരം എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂര്‍ത്തമെന്നും ശുഭാംശു പറഞ്ഞു.

പരീക്ഷണങ്ങള്‍,സുരക്ഷിതമായ തിരിച്ചുവരവ് എന്നിവയ്ക്ക് മതിയായ സമയം അനുവദിക്കുന്നതിനാണ് 14 ദിവസത്തെ ദൈര്‍ഘ്യം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ISS-ലേക്കുള്ള സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളുടെ അനിവാര്യമായ ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നു. 14 ദിവസം ബഹിരാകാശയാത്രികര്‍ക്ക് സൂക്ഷ്മ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ആരോഗ്യപരമായ മാറ്റങ്ങള്‍ പഠിക്കാന്‍ മെഡിക്കല്‍ ടീമുകള്‍ക്ക് സമയം നല്‍കുകയും ചെയ്യുന്നു.

ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും.

14 ദിവസത്തെ ഈ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കാനുളള ഇന്ധനമാണ് രാജ്യത്തിന് ആക്സിയം ഫോര്‍ മിഷന്‍.

By admin