മനാമ: ഇറാന്‍ നടത്തുന്ന ശത്രുതാപരമായ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബിഡിഎഫ്) വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നത് തുടരുന്നതായി ജനറല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതല്‍ ബഹ്റൈന്‍ ലക്ഷ്യമിട്ടെത്തിയ 129 ബാലിസ്റ്റിക് മിസൈലുകളും 215 ഡ്രോണുകളും വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു.
സൈനികരുടെ അസാധാരണമായ പോരാട്ടവീര്യത്തിലും സന്നദ്ധതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ സേന പുലര്‍ത്തുന്ന പ്രവര്‍ത്തനക്ഷമതയെ പ്രശംസിച്ച കമാന്‍ഡ്, ബഹ്റൈന്റെ ആകാശം സുരക്ഷിതമാണെന്ന ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്നതാണ് സൈന്യത്തിന്റെ പ്രകടനമെന്നും കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങള്‍ സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി നല്‍കിയിട്ടുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍
ആക്രമണം നടന്ന സ്ഥലങ്ങളില്‍ നിന്നോ സംശയാസ്പദമായ വസ്തുക്കളില്‍ നിന്നോ അകന്നു നില്‍ക്കുക.
സൈനിക നീക്കങ്ങളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്താതിരിക്കുക.
സ്ഥീരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുത്.
വാര്‍ത്തകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കുമായി ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമങ്ങളെ മാത്രം ആശ്രയിക്കുക.
സിവിലിയന്‍ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് ജനറല്‍ കമാന്‍ഡ് ഊന്നിപ്പറഞ്ഞു. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
The post ഇറാന്റെ ആക്രമണം ആരംഭിച്ചത് മുതല്‍ ബിഡിഎഫ് 129 മിസൈലുകളും 215 ഡ്രോണുകളും തകര്‍ത്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.