
ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ.സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് കരാർ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാര്‍ലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി സുഗമമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എയർടെൽ. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമം എന്ന് എയർടെലിന്റെ മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
കഴിഞ്ഞ വർഷമായിരുന്നു സ്പെയ്സ് എക്സിന്റെ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി യു എസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ചയും നടത്തിയിരുന്നു. സ്റ്റാര്‍ലിങ്ക് ഇതിനകം 56-ലധികം രാജ്യങ്ങളിലേക്ക് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് കവറേജ് നല്‍കുന്നുണ്ട്. സ്ട്രീമിംഗ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, വീഡിയോ കോളുകള്‍ എന്നിവയും മറ്റും പിന്തുണയ്ക്കാന്‍ കഴിവുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിന് ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹസമൂഹമാണ് സ്റ്റാര്‍ലിങ്ക്.
സ്റ്റാര്‍ലിങ്ക് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്
സ്റ്റാര്‍ലിങ്ക് ഉപഗ്രസമൂഹത്തില്‍ ആയിരക്കണക്കിന് ചെറിയ ഉപഗ്രഹങ്ങള്‍ ഉണ്ട്, ഓരോന്നിനും ഏകദേശം 260 കിലോഗ്രാം (570 പൗണ്ട്) ഭാരമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 550 കിലോമീറ്റര്‍ (340 മൈല്‍) ഉയരത്തില്‍ താരതമ്യേന താഴ്ന്ന ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിന് മുകളില്‍ വിന്യസിച്ചിരിക്കുന്ന ധാരാളം ഉപഗ്രഹങ്ങളും അവയുടെ തന്ത്രപ്രധാനമായ സ്ഥാനവും വിശാലമായ കവറേജ് ഏരിയ ഉറപ്പാക്കാനും ഇന്റര്‍നെറ്റ് കണക്ഷനുകളിലെ കാലതാമസം കുറയ്ക്കാനും ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വേഗതയും കുറഞ്ഞ ലേറ്റന്‍സി ഇന്റര്‍നെറ്റ് സേവനവും നല്‍കാനും സ്റ്റാര്‍ലിങ്കിനാകും.