ദാദാസാഹിബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മോഹൻലാലിന് അഭിനന്ദനവുമായി നടൻ മമ്മൂട്ടി. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരന് ഉള്ളതാണെന്നും നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവുമാണ്. നിങ്ങളാണ് ഈ കിരീടത്തിന് ശരിക്കും അർഹനെന്നും മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ….
ഒരു സഹപ്രവർത്തകന്‍ എന്നതിലുപരി, ഒരു സഹോദരനാണ് എനിക്ക് ലാല്‍. അദ്ദേഹം അത്ഭുതകരമായ ഈ ചലച്ചിത്രയാത്ര ആരംഭിച്ചിട്ട് നിരവധി ദശാബ്ദങ്ങളായി. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയിൽ ജീവിക്കുകയും അത് ശ്വസിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരന് ഉള്ളതാണ്. ലാൽ, നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്.
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഫാല്‍ക്കെ. വാർത്താ വിജ്ഞാപന മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഈ മാസം 23, ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. 2004-ൽ മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിച്ചിരുന്നു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. കഴിഞ്ഞ വർഷം ഈ പുരസ്കാരം ലഭിച്ചത് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു.
ഈ നേട്ടം സാധ്യമാക്കിത്തന്ന എല്ലാവര്‍ക്കും നന്ദിയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിലെ വലിയ ബഹുമതിയാണിത്. ഉള്‍പുളകത്തോടെ ഏറ്റുവാങ്ങുന്നു. ഒരുപാടുപേര്‍ക്കുള്ള പ്രചോദനമാണ്. ഈ സന്തോഷം എല്ലാവര്‍ക്കുമായും പങ്കുവയ്ക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുരസ്കാരം വൈകിയോ എന്ന ചോദ്യത്തിന് എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്നായിരുന്നു മലയാളത്തിന്‍റെ പ്രിയ താരത്തിന്‍റെ മറുപടി.