
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി. ടെലികോം മന്ത്രാലയം ലൈസൻസ് കൊടുത്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ ഉപഗ്രഹ ഇൻറർനെറ്റ് സേവനം ഉടൻ യാഥാർത്ഥ്യമാകും. അപേക്ഷ നൽകിയാൽ 20 ദിവസത്തിനകം ട്രയൽ സ്പെക്ട്രം സ്റ്റാർ ലിങ്കിനു ലഭിക്കും.
ഇന്ത്യയിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും സ്റ്റാർ ലിങ്കുമായി നേരത്തെ കരാർ ഒപ്പിട്ടിരുന്നു. ഇരുവരുമാവും സ്റ്റാർ ലിങ്കിന്റെ ഉപകരണങ്ങൾ ഇന്ത്യയിൽ വിൽപ്പന നടത്തുക. മൊബൈൽ ടവറുകൾ ഇല്ലാത്ത വിദൂര മേഖലകളിലാണ് ഉപഗ്രഹ ഇൻറർനെറ്റ് സേവനം കൂടുതൽ പ്രയോജനപ്പെടുക. അയൽ രാജ്യമായ ബംഗ്ലാദേശിൽ പ്രവർത്തനം തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയിലും സ്റ്റാർ ലിങ്ക് എത്തുന്നത്.
ആകാശത്ത് നിന്ന് നേരിട്ട് ഇന്റർ നെറ്റ് എന്നതാണ് സ്റ്റാർലിങ്കിന്റെ സവിശേഷത. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നിർമിച്ച് അയക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ കൂട്ടമാണ് ‘സ്റ്റാർലിങ്ക്’ സാറ്റ്‌ലൈറ്റുകൾ. ഇത്തരത്തിലുള്ള ചെറു കൃത്രിമ ഉപഗ്രഹങ്ങളിലൂടെയാണ് ഭൂമിയിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുന്നത്. സാറ്റ്ലൈറ്റുകളിൽനിന്ന് നേരിട്ട് വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാക്കാൻ കെൽപ്പുള്ളതാണ് സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ്.
ആകാശത്തുനിന്നും സാറ്റ്ലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് ലഭിക്കുന്ന ഈ പുതിയ സാങ്കേതികവിദ്യ വ്യാപകമായത് ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് സജീവമായതോടുകൂടിയാണ്. യുദ്ധം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ ടവറുകളെ ആശ്രയിക്കുന്നത് ഇല്ലാതാക്കാൻ ഇതിലൂടെ കഴിയുമെന്ന് തന്നെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റിനെ വ്യത്യസ്തമാക്കുന്നത്.