
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് വിശിഷ്ട സേവാമെഡലിന് ശുപാർശ നൽകി സംസ്ഥാന സർക്കാർ. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഡിജിപി ഷെയ്ക് ദർവേശ് സാഹിബ് വീണ്ടും ശുപാർശ മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനു മുൻപും സർക്കാർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡൽ നൽകണമെന്ന് ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ ഇന്‍റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് കേന്ദ്ര സർക്കാർ ശുപാർശ തള്ളുകയായിരുന്നു.
തൃശൂർ പൂരം കലക്കൽ, പി.വി. അൻവറിന്‍റെ ആരോപണങ്ങൾ തുടങ്ങി നിരവധി ആരോപണങ്ങൾ അജിത് കുമാർ നേരിട്ടിരുന്നു. അജിത് കുമാറിന്‍റെ ജൂനിയർ ഓഫിസർമാർക്ക് ഉൾപ്പെടെ വിശിഷ്ട സേവാമെഡൽ ലഭിച്ച സാഹചര്യത്തിലാണ് സർക്കാർ വീണ്ടും ശുപാർശയുമായി മുന്നോട്ടു പോകുന്നത്. മുഖ്യമന്ത്രിക്കു നൽകിയിരിക്കുന്ന ശുപാർശ പരിശോധനയ്ക്കു ശേഷം കേന്ദ്രത്തിന് സമർപ്പിക്കും.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാവുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്ന ഓഫിസറാണ് അജിത് കുമാർ. എഡിജിപി വിജയനെതിരേ വ്യാജമൊഴി നൽകിയ കേസിൽ അജിത് കുമാറിനെതിരേ കേസ് എടുക്കാമെന്ന് ഡിജിപി സർക്കാരിന് നിർദേശം നൽകിയിട്ടുമുണ്ട്.