
ന്യൂഡൽഹി: ഐപിഎൽ സമാപനച്ചടങ്ങിൽ ഇന്ത്യയുടെ സായുധസേനകള്‍ക്ക് പ്രത്യേക ആദരമര്‍പ്പിച്ച് ബിസിസിഐ. പഞ്ചാബും ബെംഗളൂരുവും തമ്മിലുള്ള ഫൈനൽ മത്സരത്തിന് മുന്നോടിയായാണ് ചടങ്ങ് നടന്നത്. സമാപനചടങ്ങില്‍ രാജ്യത്തിന്റെ സായുധസേനകള്‍ക്ക് ആദരമര്‍പ്പിക്കുമെന്ന് നേരത്തേ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കിയിയിരുന്നു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിക്ക് പിന്നാലെയാണ് ബിസിസിഐയുടെ തീരുമാനം.
ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ പതാകകള്‍ വഹിച്ചുകൊണ്ട് ഹെലികോപ്റ്ററുകള്‍ സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നു. ഇതുമായി ബന്ധപ്പെട്ട് സ്‌ക്രീനില്‍ പ്രത്യേക പ്രദര്‍ശനവുമുണ്ടായിരുന്നു. നിറഞ്ഞ കയ്യടികളോടെ കാണികള്‍ സേനകള്‍ക്ക് ആദരമര്‍പ്പിച്ചു. ഗായകന്‍ ശങ്കര്‍ മഹാദേവന്‍ സമാപനച്ചടങ്ങില്‍ ഗാനം ആലപിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി, മെയ് ഏഴിന് അർദ്ധരാത്രി പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും ഭീകരവാദ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. അതിർത്തി ഗ്രാമങ്ങളിലും ഇന്ത്യൻ സൈനിക താവളങ്ങൾക്കും നേരെ പാകിസ്താൻ ഡ്രോൺ, മിസൈൽ ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യ പ്രതിരോധം തീർക്കുകയും തിരിച്ചടിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ കടുത്ത സൈനിക ഏറ്റുമുട്ടലിനുശേഷം, പാകിസ്താൻ അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചർച്ചകൾക്കൊടുവിൽ മെയ് 10 -ന് വെടിനിർത്തലിന് ധാരണയാവുകയായിരുന്നു.