Posted By: Nri Malayalee
February 13, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-13-173943-640x355.png?resize=640%2C355)
സ്വന്തം ലേഖകൻ: കഴിഞ്ഞ മാസമായിരുന്നു അച്ചാമ്മ ചെറിയാന്‍ എന്ന മലയാളി നഴ്സിന് റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലില്‍ വെച്ച് കുത്തേറ്റത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴിലിടങ്ങളില്‍ എത്രമാത്രം സുരക്ഷയുണ്ടെന്ന ചോദ്യം ഉയര്‍ത്തിയ സംഭവമായിരുന്നു അത്. ദേശീയ തലത്തില്‍ തന്നെ ആശുപത്രി ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമ്പോഴും ഇത്തരം സംഭവങ്ങള്‍ പതിവാകുകയാണെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്.
കത്തിക്കുത്തുപോലെ ഗുരുതരമായ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് വിഷയം വലിയതോതില്‍ ചര്‍ച്ചയാകുന്നത്. വംശീയം വിദ്വേഷം പ്രദര്‍ശിപ്പിക്കുന്ന, തുപ്പുക, ചവിട്ടുക, ഏതെങ്കിലും വസ്തുക്കള്‍ ജീവനക്കാര്‍ക്ക് നേരെ എറിയുക തുടങ്ങിയ സംഭവങ്ങള്‍ പതിവാണെങ്കിലും, അവ വലിയ ചര്‍ച്ചയാകാതെ പോവുകയാണെന്ന് ചില നഴ്സുമാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ സാഖ്യപ്പെടുത്തുന്നുണ്ട്.
ചില പ്രദേശങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി നഴ്സിംഗ് ജീവനക്കാര്‍ക്ക് ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രശ്നം പരിഹരിക്കുന്നതിന് അത് എത്രത്തോളം ഫലവത്താണെന്ന കാര്യത്തില്‍ ചിലര്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലിടത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന അവഹേളനങ്ങളെയും അക്രമങ്ങളെയും കുറിച്ച് ജീവനക്കാരില്‍ നിന്നു തന്നെ നേരിട്ട് ചോദിച്ചറിയാന്‍ നഴ്സിംഗ് ടൈംസും യൂണിസന്‍ യൂണിയനും തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഒരു സര്‍വ്വേ നടത്താന്‍ ഒരുങ്ങുകയാണ് അവര്‍. നഴ്സിംഗ് – മിഡ്വൈഫറി ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള അവഹേളനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പാത്രമായിട്ടുണ്ടോ എന്നാണ് സര്‍വ്വേയില്‍ പ്രധാനമായി ഉന്നയിക്കുന്ന ചോദ്യം. സംഭവത്തെ കുറിച്ച് തൊഴിലുടമയുടെ പ്രതികരണം എന്തായിരുന്നു എന്നതും രേഖപ്പെടുത്താം. ജീവനക്കാരുടെ അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് ഈ സര്‍വ്വേ എന്നാണ് യൂണിസന്‍ നാഷണല്‍ നശുസിംഗ് ഓഫീസര്‍ സ്റ്റുവര്‍ട്ട് ടക്ക്വുഡ് പറഞ്ഞത്.
നിങ്ങള്‍ക്കും കയ്പ്പേറിയ അനുഭവങ്ങള്‍ തൊഴിലിടത്ത് ഉണ്ടായിട്ടുണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ പോയി അത് പങ്കുവയ്ക്കാം.