Posted By: Nri Malayalee
February 28, 2025

സ്വന്തം ലേഖകൻ: രോഗികള്‍ക്ക് ഓണ്‍ലൈനില്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും, പതിവ് ഡോക്ടര്‍മാരെ കാണാന്‍ ആവശ്യപ്പെടാനും കഴിയുന്ന തരത്തില്‍ ഇംഗ്ലണ്ടിലെ ജിപിമാരുമായി പുതിയ കരാര്‍ അംഗീകരിച്ചതായി സര്‍ക്കാര്‍.
പുതിയ കരാറിലൂടെ ജനറല്‍ പ്രാക്ടീസുകള്‍ക്ക് പ്രതിവര്‍ഷം 889 മില്ല്യണ്‍ പൗണ്ട് അധികം ലഭിക്കും. ചുവപ്പുനാട കുറയ്ക്കുന്നതിന് പുറമെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ കാണാന്‍ കൂടുതല്‍ സമയവും ലഭിക്കുമെന്നാണ് മന്ത്രിമാര്‍ പ്രതീക്ഷിക്കുനന്ത്.
ഫാമിലി ഡോക്ടര്‍മാരെ തിരികെ കൊണ്ടുവരുമെന്നും, അതിരാവിലെ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ഫോണില്‍ മത്സരിക്കുന്നത് അവസാനിപ്പിക്കുമെന്നും ലേബര്‍ ഗവണ്‍മെന്റ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ജനറല്‍ പ്രാക്ടീസുകളെ തിരിച്ചെത്തിക്കാനുള്ള സുപ്രധാനമായ ആദ്യ നടപടിയാണ് കരാറെന്ന് ബിഎംഎ പ്രതികരിച്ചു.
ജിപി സര്‍ജറികള്‍ എന്‍എച്ച്എസിന്റെ പ്രവേശന കവാടമാണെന്നാണ് കരുതുന്നതെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷമായി കനത്ത സമ്മര്‍ദത്തിലാണ്. രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റുകള്‍ക്ക് നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നത് തിരിച്ചടിയായി മാറിയിരുന്നു.
ജീവനക്കാരുടെ ശമ്പളം, റിപ്പയര്‍, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ എന്നിങ്ങനെ ഉയരുന്ന ചെലവുകള്‍ക്കായി 800 മില്ല്യണ്‍ പൗണ്ട് അധികമാണ് പുതിയ കരാര്‍ സമ്മാനിക്കുന്നത്. വ്യത്യസ്ത ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരെ നിയോഗിക്കാന്‍ സര്‍ജറികള്‍ക്ക് കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി അനുവദിക്കുന്നതിന് പുറമെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ജിപിമാര്‍ക്ക് കൂടുതല്‍ പണവും ലഭിക്കും.
തകര്‍ന്ന എന്‍എച്ച്എസിനെ ശരിയാക്കാനുള്ള നടപടികളുടെ ആദ്യ പടിയാണ് ഇതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഒരു ദശകത്തിലേറെയായി എന്‍എച്ച്എസിനെ അപേക്ഷിച്ച് ജിപിമാര്‍ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചു. എന്നാല്‍ ലക്ഷ്യങ്ങള്‍ ഉയര്‍ന്നു. ഇതാണ് അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് ബുദ്ധിമുട്ടാക്കിയത്. ജിപിമാരുടെ സമയം കവരുന്ന ചുവപ്പുനാട അഴിച്ച്, ഇവര്‍ക്ക് 889 മില്ല്യണ്‍ പൗണ്ട് നല്‍കി പിന്തുണയും ഉറപ്പാക്കുകയാണ് ഗവണ്‍മെന്റ്, സ്ട്രീറ്റിംഗ് പറഞ്ഞു.