
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പരസ്യ പ്രതികരണവുമായി ജയ്ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ. എന്‍റെ കുടുംബത്തിലെ 10 പേർ ഒരുമിച്ച് സന്തോഷത്താൽ അനുഗ്രഹീതരായി. അതിൽ 5 പേർ നിഷ്കളങ്കരായ കുട്ടികളായിരുന്നു. എന്‍റെ മുതിർന്ന സഹോദരി അവളുടെ ഭർത്താവ്, എന്‍റെ അനന്തരവൻ ഫാസിൽ ബാഞ്ചേ, അദ്ദേഹത്തിന്‍റെ ഭാര്യയും എന്‍റെ ശിഷ്യയുമായിരുന്ന ഫാസിലാ, എന്‍റെ പ്രിയപ്പെട്ട സഹോദരൻ ഹുസൈഫാ അദ്ദേഹത്തിന്‍റെ മാതാവ് പിന്നെ രണ്ട് സഹായികളും കൊല്ലപ്പെട്ടു എന്നും അവരെല്ലാം ഇനി അല്ലാഹുവിന്‍റെ അതിഥികളാണെന്നുമാണ് മസൂദ് പ്രസ്താവനയിൽ കുറിച്ചിരിക്കുന്നത്.
തനിക്കതിൽ നിരാശയോ പശ്ചാത്താപമോ ഇല്ല. പകരം 14 പേർ ഉൾക്കൊള്ളുന്ന സ്നേഹവാഹനത്തിന്‍റെ യാത്രയിൽ ഒത്തു ചേരേണ്ടതായിരുന്നുവെന്നാണ് തോന്നുന്നത്. അവർക്ക് പോകേണ്ട നാളായി. പക്ഷേ ദൈവം അവരെ കൊല്ലില്ലെന്നും മസൂദ് കുറിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ സംസ്കാരചടങ്ങിലെ പ്രാർഥനകളിലേക്ക് മസൂദ് എല്ലാവരെയും ക്ഷണിച്ചിട്ടുമുണ്ട്.
യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ അന്താരാഷ്ട്ര ഭീകര പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് 56കാരനായ മസൂദ്. ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങൾക്കു പിന്നിൽ മസൂദ് പ്രവർത്തിച്ചിട്ടുണ്ട്.
2001ലെ പാർലമെന്‍റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016ലെ പത്താൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയിലെല്ലാം മസൂദ് പങ്കാളിയായിരുന്നു. 1994ൽ ഇന്ത്യ ഇയാളെ അറസ്റ്റ് ചെയ്തുവെങ്കിലും എയർ ഇന്ത്യ ഐസി 814 റാഞ്ചിയതിനു പിന്നാലെ മോചിപ്പിക്കേണ്ടി വന്നു.