
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മുൻതൂക്കം. ഓപ്പണർ കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നേടിയ സെഞ്ചുറികളാണ് സന്ദർശകരെ ശക്തമായ നിലയിലെത്തിച്ചത്. ആദ്യ ഇന്നിങ്സിലും സെഞ്ചുറി നേടിയിരുന്ന പന്ത്, രണ്ടിന്നിങ്സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ഇന്ത്യക്കാരനായി മാറി.
വിജയ് ഹസാരെ, സുനിൽ ഗവാസ്കർ (മൂന്നു വട്ടം), രാഹുൽ ദ്രാവിഡ് (രണ്ടു വട്ടം), വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ എന്നിവരാണ് ഋഷഭ് പന്തിനു മുൻപ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യക്കാർ. ഇംഗ്ലണ്ടിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററാണ് ഋഷഭ് പന്ത്.
രാവിലെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ (8) വിക്കറ്റ് വേഗത്തിൽ നഷ്ടമായി. തുടർന്ന് ഒരുമിച്ച രാഹുലും പന്തും ചേർന്ന് ആദ്യ സെഷനിൽ കരുതലോടെ കളിച്ചു. രണ്ടാം സെഷനിൽ സ്കോറിങ് നിരക്ക് ഉയർത്തിയ ഇരുവരും ഇംഗ്ലിഷ് ബൗളർമാരെ നിസഹായരാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
കെ.എൽ. രാഹുലാണ് ആദ്യം സെഞ്ചുറി തികച്ചത്. കരിയറിലെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയും വിദേശ മണ്ണിലെ എട്ടാം സെഞ്ചുറിയുമായിരുന്നു രാഹുലിനിത്. ഋഷഭ് പന്ത് കരിയറിലെ എട്ടാം സെഞ്ചുറിയാണ് നേടിയത്. ഇതിൽ നാലും ഇംഗ്ലണ്ടിൽ നേടിയതാണ്.
140 പന്തിൽ 15 ഫോറും മൂന്നു സിക്സും സഹിതം 118 റൺസെടുത്ത ഋഷഭ് പന്ത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 287 റൺസിൽ എത്തിയിരുന്നു. ആറ് റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡാണ് ഇന്ത്യക്കുള്ളത്.